രാഷ്ട്രീയം

'നേതൃത്വത്തിനെതിരെ പറഞ്ഞിട്ടില്ല, അഭിമുഖം വളച്ചൊടിച്ചു',പോഡ്കാസ്റ്റ് വിവാദത്തില്‍ ശശി തരൂര്‍

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂര്‍. തന്റെ അഭിമുഖം പത്രം വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്റെ വിശദീകരണ കുറിപ്പ്. പുതിയ പോഡ്കാസ്റ്റ് പരിപാടിക്ക് ശ്രദ്ധ നേടാനും വാര്‍ത്ത സൃഷ്ടിക്കാനും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും തരൂര്‍ കുറിച്ചു.

പോഡ്കാസ്റ്റ് മുഴുവന്‍ പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും തരൂര്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശമില്ല. താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂര്‍ ആരോപിച്ചു.'കേരളത്തില്‍ കോണ്‍ഗ്രസിന് നല്ല നേതൃത്വമില്ലെന്ന് ഞാന്‍ പറഞ്ഞതായി പത്രത്തില്‍ വാര്‍ത്തവന്നു. ഇതിനുപത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താന്‍ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പില്‍ തരൂര്‍ പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെയും അപമാനങ്ങളെയും കുറിച്ച് ആരും ചിന്തിച്ചില്ല. ദുഃഖത്തോടെയാണ് കുറിപ്പ് എഴുതുന്നത്. എങ്ങനെ വാര്‍ത്തയുണ്ടാക്കുന്നു എന്നതിന്റെ നല്ല പാഠമാണ് ഇതെന്നും തരൂര്‍ കുറ്റപ്പെടുത്തി.നേരത്തെ അഭിമുഖത്തില്‍ ഉറച്ചുനിന്ന തരൂര്‍ നാളെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉള്‍പ്പെടെ തള്ളികളഞ്ഞും രംഗത്തെത്തിയത്.

Leave A Comment