വിസിലൊച്ച നിലയ്ക്കുന്നു; മഞ്ഞവര തൊട്ടാല്‍ ഇനി അലാറം മുഴങ്ങും
കൊച്ചി: മെട്രോ പ്ലാറ്റ്ഫോമുകളിലെ മഞ്ഞവര മറികടന്നാല്‍ അലാറം മുഴങ്ങുന്ന സുരക്ഷാ മുന്നറിയിപ്പ് സംവിധാനം എല്ലാ സ്റ്റേഷനുകളിലും വരുന്നു. തിരക്കേറിയ സ്റ്റേഷനുകളായ ഇടപ്പള്ളിയിലും ജെഎല്‍എന്‍ സ്റ്റേഡിയത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം വിജയം കണ്ടതോടെയാണ് മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ 10 പ്രധാന സ്റ്റേഷനുകളിലും ആറ് മാസത്തിനുള്ളില്‍ എല്ലാ സ്റ്റേഷനുകളും സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
പ്ലാറ്റ്ഫോമിലെ അമിത തിരക്കോ അശ്രദ്ധയോ മൂലം യാത്രക്കാര്‍ മഞ്ഞവര മറികടക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ഈ ഘട്ടങ്ങളില്‍ സുരക്ഷാ ജീവനക്കാര്‍ വിസില്‍ മുഴക്കി അപായ മുന്നറിയിപ്പ് നല്‍കുകയാണ് നിലവിലെ രീതി. ആരെങ്കിലും മഞ്ഞവര മറികടക്കുന്നുണ്ടോയെന്ന് ജാഗ്രത പുലര്‍ത്തേണ്ടതിനാല്‍ മറ്റ് സുരക്ഷാ കാര്യങ്ങളില്‍ ഇവര്‍ക്ക് ശ്രദ്ധിക്കാനാകുന്നില്ല.
പുതിയ സംവിധാനം വരുന്നതോടെ ആരെങ്കിലും മഞ്ഞവര മറികടക്കുന്നുണ്ടോയെന്ന് നോക്കിയിരിക്കേണ്ടതില്ല. പകരം യാത്രക്കാരെ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളില്‍ ഇവര്‍ ശ്രദ്ധിച്ചാല്‍ മതി.
ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മഞ്ഞവരയ്ക്ക് ഇരുവശവും ഒരു വെര്‍ച്വല്‍ ചുറ്റളവ് സൃഷ്ടിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. യാത്രക്കാര്‍ മഞ്ഞവരയില്‍ സ്പര്‍ശിക്കുകയോ മറികടക്കുകയോ ചെയ്താല്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുകയും സുരക്ഷാ അലാറം മുഴങ്ങുകയും ചെയ്യും.
അന്താരാഷ്ട്ര മെട്രോകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ കൊച്ചി മെട്രോയുടെ തന്നെ ടെലികോം ഡിപ്പാര്‍ട്ട്മെന്റാണ് സംവിധാനം വികസിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. 750 വോള്‍ട്ടിന്റെ വൈദ്യുതീകരിച്ച ഇലക്ട്രിക് ലൈനുകളാണ് പാളത്തിന് അരികിലൂടെ കടന്നുപോകുന്നത്.
യാത്രക്കാര്‍ കാല്‍വഴുതി ട്രാക്കിലേക്ക് വീഴുന്ന സാഹചര്യമുണ്ടായാല്‍ അത് വലിയ അപകടത്തിന് വഴി വച്ചേക്കും. അത് ഒഴിവാക്കുകയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment