പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി
കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ പിഎം ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും പരസ്പരം പുഷ്പഹാരം അണിയിച്ചത്. വിവാഹ ചടങ്ങിൽ വിദ്യയുടെ മാതാവ് സുശീല, സഹോദരിമാരായ ദിവ്യ, ധന്യ, ആർഷോയുടെ പിതാവ് സി.പി. മണി എന്നിവരും ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളായ വി.പി. സാനു, പി.എസ്. സഞ്ജീവ്, എം.
ശിവപ്രസാദ്, രജീഷ് വെള്ളാട്ട്, കെ. അനുശ്രീ തുടങ്ങിയവരും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷക വിദ്യാർത്ഥിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം. ആർഷോ നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയാണ്. മുൻപ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആർഷോ ശ്രദ്ധേയനാകുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇരുവരും പാലക്കാട്ടേക്ക് തിരിച്ചു.
Leave A Comment