പ്രതിഷേധം കടുത്തു; അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ച് ഹൈക്കോടതി ജഡ്ജി
കൊച്ചി: അഭിഭാഷകരുടെ പ്രതിഷേധത്തിനു പിന്നാലെ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ച് ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ബദറുദ്ദീനാണ് ചീഫ് ജസ്റ്റിസിന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഹൈക്കോടതി അഭിഭാഷകന്റെ ഭാര്യയോട് ഖേദം പ്രകടിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ബഹിഷ്കരണം തുടരേണ്ടതില്ലെന്നാണ് അഭിഭാഷകയുടെ നിലപാട്. എന്നാൽ ചർച്ചയെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ പ്രതികരണം.കോടതി മുറിയിൽ അഭിഭാഷകയെ അപമാനിക്കും വിധത്തിൽ പെരുമാറിയ ഹൈക്കോടതി ജസ്റ്റിസിനെതിരേ അസാധാരണമാം വിധം പരസ്യ പ്രതിഷേധമാണ് അഭിഭാഷകർ നടത്തിയത്.
ചീഫ് ജസ്റ്റിസ് തുറന്ന കോടതിയിൽ മാപ്പ് പറയണമെന്നായിരുന്നു അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായിരിക്കുന്നത്.ഏതാനും ദിവസങ്ങൾക്കു മുൻപാണ് അഭിഭാഷകൻ മരണപ്പെട്ടത്. മരണപ്പെടുന്നതിനു മുൻപു തന്നെ അദ്ദേഹം ഏറ്റെടുത്ത കേസിന്‍റെ വക്കാലത്ത് മാറുന്നതിനായി നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകന്റെ ഭാര്യ ഹാജരായി കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചു. ഇതാണ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്. കേസുകൾ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി. പ്രമുഖ അഭിഭാഷകനെയും അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചും അറിയില്ലെന്ന മട്ടിലുള്ള ജസ്റ്റിസിന്‍റെ പെരുമാറ്റം ഭാര്യയെ വേദനിപ്പിച്ചുവെന്നും കരഞ്ഞു കൊണ്ട് അവർ കോടതി വിട്ടുവെന്നുമാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്
.വിഷയത്തിൽ ജസ്റ്റിസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതി മുറി ഉപരോധിച്ചു. മാപ്പ് പറയാത്ത പക്ഷം കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെ ചേംബറിൽ വെച്ചാണ് ഖേദം പ്രകടിപ്പിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.ഇതിന്‍റെ അടിസ്ഥാനത്തിൽ വിഷയത്തിൽ തുടർ നടപടി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകർ ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് കത്ത് നൽകി.തുടർ നടപടിയുടെ കാര്യം തീരുമാനിക്കുന്നതിനായി അസോസിയേഷന്റെ ജനറൽ ബോഡി യോഗം തിങ്കളാഴ്ച രാവിലെ 9.45 ന് ചേരും. തുറന്ന കോടതിയിൽ ജഡ്ജി ക്ഷമ ചോദിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.
Leave A Comment