പുലിക്കളിസംഘങ്ങൾക്കു സുരേഷ് ഗോപിയുടെ മൂന്നുലക്ഷം രൂപ ലഭിക്കില്ല
തൃശൂർ: ഒന്പതു പുലിക്കളിസംഘങ്ങൾക്കായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച മൂന്നുലക്ഷം രൂപ വീതമുള്ള ധനസഹായം ലഭിക്കില്ലെന്ന് ഉറപ്പായി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇൻക്രെഡിബിൾ ഇന്ത്യ പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് 27 ലക്ഷം രൂപ പുലിക്കളിസംഘങ്ങൾക്കു നൽകാൻ സുരേഷ് ഗോപി തീരുമാനിച്ചിരുന്നത്. എന്നാൽ, ഫണ്ട് അനുവദിക്കുന്നതിനായി കേന്ദ്ര മന്ത്രാലയം മുന്നോട്ടുവച്ച കർശനനിബന്ധനകൾ ജില്ലാ ഭരണകൂടവും ഡിടിപിസിയും പാലിക്കാതിരുന്നതാണ് ഫണ്ട് ലാപ്സാകാൻ കാരണമായത്.
സുരേഷ് ഗോപി ജില്ലാ ഭരണകൂടത്തിനും ഡിടിപിസിക്കും നൽകിയ ഓർഡറിന്റെ കോപ്പിയിൽ ഫണ്ട് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. പുലിക്കളിസംഘങ്ങളുടെ ടാബ്ലോകളിൽ ഇൻക്രെഡിബിൾ ഇന്ത്യ എന്ന ലോഗോ പതിപ്പിക്കണം, ഫ്ലെക്സുകളിൽ ഇതു പ്രദർശിപ്പിക്കണം. സമ്മാനദാനചടങ്ങിൽ ഈ പേര് പരാമർശിക്കണം. ചടങ്ങിൽ രണ്ടുവട്ടമെങ്കിലും പദ്ധതിയുടെ പേര് എടുത്തുപറയണം തുടങ്ങിയവയായിരുന്നു പ്രധാന നിബന്ധനകൾ.
എന്നാൽ, അന്നത്തെ തൃശൂർ ജില്ലാ കളക്ടറും ഡിടിപിസി ചെയർമാനുമായിരുന്ന അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഈ നിബന്ധനകൾ ഉൾപ്പെടുത്താൻ തയാറായില്ല. ലോഗോയോ മറ്റു വിവരങ്ങളോ എവിടെയും പരാമർശിച്ചതുമില്ല.
നിലവിലെ ജില്ലാ കളക്ടറും അന്നത്തെ ഡിടിപിസി ചെയർപേഴ്സണുമായ ശിഖ സുരേന്ദ്രനുമായി പുലിക്കളിസംഘങ്ങൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഫണ്ട് നഷ്ടപ്പെട്ട വിവരം ഔദ്യോഗികമായി അറിയുന്നത്. നിബന്ധനകൾ പാലിക്കാത്തതിനാൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നു കളക്ടർ സംഘങ്ങളെ അറിയിക്കുകയായിരുന്നു.
അതേസമയം, നിബന്ധനകളെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ കൃത്യസമയത്തുതന്നെ അറിയിച്ചിരുന്നുവെന്നാണ് ഡിടിപിസി വ്യക്തമാക്കുന്നത്. എന്നാൽ, എന്തു കാരണത്താലാണ് അന്നത്തെ കളക്ടറോ ജില്ലാ ഭരണകൂടമോ ഈ നിബന്ധനകൾ നടപ്പിലാക്കാൻ വിട്ടുപോയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനുപിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പുലിക്കളിസംഘങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന വലിയൊരു തുകയാണ് നഷ്ടമായിരിക്കുന്നത്.
Leave A Comment