ജില്ലാ വാർത്ത

സംഘര്‍ഷം അതിരൂക്ഷം: കൊച്ചിയില്‍ 58 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട 31 സര്‍വീസുകളും എത്തിച്ചേരണ്ട 27 സര്‍വീസുകളുമാണ് റദ്ദാക്കിയത്.

കുവൈറ്റ്, അബുദാബി, ജിദ്ദ, മസ്‌കറ്റ്, റാസല്‍ഖൈമ, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും അവിടെ നിന്നും എത്തേണ്ട വിമാനങ്ങളുമാണ് റദ്ദു ചെയ്തത്.

എന്നാല്‍ കൊച്ചിയില്‍ നിന്നും മൂന്നു വിമാനങ്ങള്‍ ഇന്ന് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 8.10നും 2.25നും മസ്‌കറ്റിലേക്ക് ഒമാന്‍ എയര്‍വേസ് സര്‍വീസ് നടത്തും.

11.30ന് ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ഇറാന്‍ - ഇസ്രയേല്‍ - അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 23 സര്‍വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്.

സംഘര്‍ഷം മൂന്നാം ദിവസവും തുടരുകയാണ്. ഖമനയ്‌യുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ചത്.

ലെബനനില്‍ നിന്ന് ഹിസ്ബുള്ളയെ ഉപയോഗിച്ചും ഇസ്രയേലിനെതിരെ ഇറാന്‍ പൊരുതുന്നുണ്ട്. ദുബായി വിമാനത്താവളം, ബുര്‍ജ് ഖലീഫ, ബഹ്‌റൈനിലെയും കുവൈത്തിലെയും ഖത്തറിലെയും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവിടങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടത്.

Leave A Comment