കേരളം

ഒപ്പമുള്ളത് മാതാപിതാക്കൾ തന്നെയോ? രണ്ടുവയസുകാരിക്ക് ഡി എൻ എ പരിശോധന

തിരുവനന്തപുരം: ചാക്കയിൽ നിന്ന് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ ഡിഎൻഎ പരിശോധന. കുട്ടിയുമായി ബന്ധപ്പെട്ട ഒരുവിവരവും കൈമാറാൻ രക്ഷിതാക്കൾ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. നിലവിൽ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ ഡിഎൻഎ ഫലം കൂടി പരിശോധിച്ച ശേഷമെ വിട്ടു നൽകു. അന്വേഷണത്തോട് മാതാപിതാക്കളും ബന്ധുക്കളും സഹകരിക്കുന്നില്ല.

തലസ്ഥാന നഗരത്തിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ ദൂരൂഹതകൾ അവസാനിച്ചിട്ടില്ല. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കുട്ടിയെ സംബന്ധിക്കുന്ന ഒരു രേഖകളും ഇതുവരെ നാടോടി കുടുംബം ഹാജരാക്കിയിട്ടില്ല. തുടക്കം മുതൽ മാതാപിതാക്കളുടെ ഇടപെടലിലും  പൊലീസിന് സംശയങ്ങൾ ഏറെയുണ്ട്.  ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തീരുമാനിച്ചത്. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചു. ഏഴ്  ദിവസത്തിനുള്ളിൽ പരിശോധനാ ഫലം കിട്ടും.

Leave A Comment