എൻഐഎ റെയിഡ്; ആലുവ സ്വദേശി അശോകൻ കസ്റ്റഡിയിൽ
ആലുവ: ആലുവയിൽ സ്വകാര്യ പണമിടപാട് നടത്തുന്നയാളെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. അശോകൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സീനു മോൻ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.
പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീൻ. ഇയാൾ ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായിരുന്നു. എന്നാൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് നാളെ കൊച്ചി എൻ ഐ എ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അശോകന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.
കർണാടകയിലും തമിഴ്നാട്ടിലും നടന്ന റെയ്ഡിന്‍റെ ഭാഗമായാണ് കേരളത്തിൽ എറണാകുളം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടത്തിയത്. മംഗലാപുരത്തെ പ്രഷർ കുക്കർ ബോംബ് കേസിലെ പ്രധാന പ്രതി ആലുവയും പറവൂരും മട്ടാഞ്ചേരിയും സന്ദർശിച്ചതായി തിരിച്ചറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആലുവയിൽ പണമിടപാട് നടത്തുന്ന അശോകനെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തത്.
കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ടാണ് കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിലായി ഒരേ സമയം 60തിലേറെ ഇടങ്ങളിൽ പരിശോധന നടത്തി. നിരവധി പേരെ ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Leave A Comment