ജില്ലാ വാർത്ത

കെഎസ്ആർടിസിയിൽ ജനിച്ച കുട്ടിക്ക് പേരിട്ടു

തൃശൂർ: തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ ജനിച്ച കുട്ടിക്ക് പേരിട്ടു. അമല എന്നാണ് കുട്ടിക്ക് പേരിട്ടത്. തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരാണ് യുവതിയുടെ പ്രസവമെടുത്തത്. ആശുപത്രിയില്‍ തന്നെയായിരുന്നു അമ്മയുടെയും കുഞ്ഞിന്‍റെയും പ്രസവാനന്തര ശുശ്രൂഷ. ഇവര്‍ ഇന്ന് ഡിസ്ചാർജാവും.

അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരി സെറീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. 

യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. തുടര്‍ന്നാണ് അമല മെഡിക്കല്‍ കോളേജിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ചത്. ബസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നായിരുന്നു ഫോണ്‍ കോള്‍. 

ബസ് വന്ന് നിന്നതും ഡോക്ടര്‍മാരും നഴ്സുമാരും ബസ്സിനുള്ളിലേക്ക് കയറി. യുവതിയെ പുറത്തെടുക്കാനുള്ള സ്ട്രക്ചറും തയാറാക്കി പുറത്ത് നിര്‍ത്തി. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ബസില്‍ വെച്ചുള്ള പരിശോധിച്ചപ്പോള്‍ പ്രസവം തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരെയിറക്കി പെട്ടന്ന് തന്നെ കെഎസ്ആര്‍ടി ബസ് പ്രവസ മുറിയാവുകയായിരുന്നു.

Leave A Comment