കൊച്ചി കോർപറേഷൻ ബജറ്റ് ചർച്ചയിൽ വാക്ക്പോര്
കൊച്ചി: കോര്പറേഷന് യുഡിഎഫ് ഭരണസമിതിയുടെ ആദ്യ ബജറ്റിന്മേല് നടന്ന ചര്‍ച്ചയില്‍ വാക്പോര്. ചോര്‍ന്ന ബജറ്റെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ സര്‍വതല ബജറ്റെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി.
വികസനവും ക്ഷേമവുമുള്പ്പെടെ എല്ലാ വിഷയങ്ങളും ബജറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയൊരു കൊച്ചിയുടെ പിറവിക്കുവേണ്ടിയുള്ള ജനകീയ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയില്‍ പറഞ്ഞു. എന്നാല്‍ ചോര്‍ന്ന ബജറ്റില്‍ കച്ചവട താല്പര്യങ്ങളും ജനവിരുദ്ധതയും മാത്രമാണെന്ന ആരോപണങ്ങളാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്.
സാധാരണക്കാരെയും തൊഴിലാളികളെയും മറന്നെന്നും കോര്പറേഷന് സ്വത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കമുണ്ടെന്നും ബജറ്റ് ചര്‍ച്ചയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബജറ്റിനെ എതിര്‍ക്കുന്നതായും ബജറ്റ് ചോര്‍ന്നതില്‍ രേഖാമൂലം മറുപടി നല്‍കാതെ പാസാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ബജറ്റ് വരവ്, ചെലവ് കണക്കുകള്‍ കൗണ്‍സിലില്‍ അവതരിപ്പിക്കും മുമ്പേ പുറത്തുവിട്ടതുവഴി മേയര്‍ അധികാരലംഘനം നടത്തിയെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.എ. ശ്രീജിത്ത് പറഞ്ഞു.
സമൃദ്ധിയെ തകര്‍ക്കരുത്. ബ്രഹ്മപുരത്തെ അഴിമതിയുടെ കേന്ദ്രമാക്കരുത്. പലപദ്ധതികള്‍ക്കും പ്രസംഗത്തിൽ മാത്രമാണ് ഫണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബജറ്റിന്മേല് ബിജെപിയും എതിര്‍പ്പുന്നയിച്ചു. അതേസമയം ജനകീയ ബജറ്റാണെന്നും ചോര്‍ന്നിട്ടില്ലെന്നും യുഡിഎഫ് അംഗങ്ങള്‍ അവകാശപ്പെട്ടു.
Leave A Comment