കേരളം

ശബരിമല സ്വർണക്കൊള്ള; കെ.പി. ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായി 43-ാം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകിയത്.

ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. മുരാരി ബാബു മാറിയതിന് പിന്നാലെയാണ് ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാകുന്നത്. ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു നിയമനം.

മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം.

Leave A Comment