നഴ്സുമാരുടെ സമരം പിൻവലിച്ചു ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: ശമ്പള വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരം അവസാനിക്കുന്നു. സമരം നിർത്തി ചർച്ചയ്ക്കു തയാറാകാൻ നിർദേശിച്ചു ഹൈക്കോടതി.
ഹൈക്കോടതി മീഡിയേഷൻ സെന്ററിൽനിന്നു നിയോഗിക്കുന്ന മധ്യസ്ഥന്റെ മേൽനോട്ടത്തിൽ നഴ്സുമാരും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള ചർച്ചകൾ നടക്കും. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് ചർച്ച നടക്കുക.
ചർച്ചയ്ക്കു പിന്നാലെ വ്യാഴാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. ചർച്ച പൂർത്തിയാകും വരെ സമരം പാടില്ലെന്നാണ് നിർദേശം. ഇതോടെ നാളെ മുതൽ നഴ്സുമാർ ജോലിക്കു കയറാൻ സാധ്യത തെളിഞ്ഞു.
നഴ്സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സമരത്തിന്‍റെ ഭാഗമായി ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും ആശുപത്രികൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും മുമ്പു ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.
അതേസമയം, കുറെ ആശുപത്രികൾ സമരക്കാരുമായി ധാരണയിലെത്തിയെന്ന് സമരക്കാർ അവകാശപ്പെടുന്നു. ബാക്കിയുള്ള ആശുപത്രികൾ കൂടി ധാരണയിലെത്തിയാൽ മാത്രമേ സമരം പൂർണമായി അവസാനിപ്പിക്കുകയുള്ളൂ എന്ന് നഴ്സുമാർ അറിയിച്ചു.
Leave A Comment