പ്രാദേശികം

കലാനിലയം കുഴൂർ സുധാകര മാരാർ അന്തരിച്ചു

കുഴൂർ: വാദ്യകലാരംഗത്ത് ആറു പതിറ്റാണ്ടിലേറെ സജീവസാന്നിധ്യമായിരുന്ന പ്രമുഖ വാദ്യകലാകാരൻ കലാനിലയം കുഴൂർ സുധാകര മാരാർ (70) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം കുഴൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുഴൂർ ത്രയങ്ങൾക്കു ശേഷം കുഴൂരിന്റെ സമ്പന്നമായ വാദ്യകലാപാരമ്പര്യത്തെ നാടൊട്ടാകെ പ്രശസ്തമാക്കിയ പ്രതിഭയായിരുന്നു സുധാകര മാരാർ.

1956 മേയിൽ വിയ്യൂർ കല്ലാറ്റ് ശങ്കരക്കുറുപ്പിന്റെയും കുഴൂർ നെടുംപറമ്പത്ത് മാരാത്ത് സൗദാമിനി അമ്മയുടെയും മകനായി ജനിച്ച സുധാകര മാരാർ അഞ്ചാം വയസ്സിൽ കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പാണികൊട്ടിയാണ് വാദ്യരംഗത്തേക്ക് പ്രവേശിച്ചത്.

17-ാം വയസ്സിൽ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ ചേർന്ന അദ്ദേഹം ശ്രീനാരായണപുരം അപ്പുമാരാർ, കുഞ്ചുണ്ണി ആശാൻ എന്നിവരുടെ കീഴിൽ കഥകളി ചെണ്ട അഭ്യസിച്ചു. തുടർന്ന് പുത്തൻവേലിക്കര പത്മനാഭമാരാരുടെ ശിക്ഷണത്തിൽ തായമ്പക, മരപ്പാണി, ഇടയ്ക്ക, സോപാനസംഗീതം തുടങ്ങിയ ക്ഷേത്രാചാര കലകളിലും പ്രാവീണ്യം നേടി. 21-ാം വയസ്സിലായിരുന്നു തായമ്പക അരങ്ങേറ്റം.

കുഴൂർ ത്രയങ്ങളോടൊപ്പം പഞ്ചവാദ്യത്തിൽ തിമില വിദ്വാനായും അദ്ദേഹം ശ്രദ്ധേയനായി. തിമിലയ്ക്കു പുറമെ കൊട്ടിപ്പാടി സേവ, കളമെഴുത്തും പാട്ടും, മുടിയേറ്റിലെ കാളിവേഷം, വാദ്യപ്രമാണം തുടങ്ങി വിവിധ ക്ഷേത്രാനുഷ്ഠാന കലാരൂപങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാരായ്മ പാരമ്പര്യ അവകാശിയുമായിരുന്നു.

വാദ്യകലാരംഗത്തെ സമഗ്ര സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാദ്യപ്രതിഭ പുരസ്കാരം (2025), പരമേശ്വരസ്മൃതി പരമേശ്വരീയം പുരസ്കാരം (2024), അഖില കേരള മാരാർ ക്ഷേമസഭയുടെ കലാചാര്യ പുരസ്കാരം, തങ്കുളം ശ്രീ മഹാദേവക്ഷേത്രത്തിന്റെ വാദ്യകലാനിധി പുരസ്കാരവും സ്വർണ്ണപ്പതക്കവും, പാമ്പുമേക്കാട്ട് മനയുടെ സുവർണ്ണഹാരം, തത്വസോപാനം വാദ്യകലാകേന്ദ്രം പുരസ്കാരം എന്നിവ പ്രധാന ബഹുമതികളാണ്.

കുഴൂരിന്റെ ക്ഷേത്രവാദ്യ പാരമ്പര്യത്തിന് ആറു പതിറ്റാണ്ടിലേറെ നൽകിയ സമർപ്പിത സംഭാവനകളിലൂടെ സുധാകര മാരാർ വാദ്യകലാചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനമാണ് സ്വന്തമാക്കിയത്.

Leave A Comment