ദേശീയം

വെപ്പിച്ചതല്ല വെച്ചത്'; ധര്‍മേന്ദ്ര പ്രധാന്‍ സ്വയം രാജി വെച്ചതെന്ന പ്രചരണം ശക്തമാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി വെച്ചതിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ബിജെപിയില്‍ നീക്കം നടക്കുന്നെന്നാണ് വിവരം. രാജി വെച്ചെങ്കിലും ധര്‍മേന്ദ്ര പ്രധാന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് ബിജെപി പക്ഷം. ധര്‍മേന്ദ്ര പ്രധാന്‍ സ്വയം രാജിവെച്ചതെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി നീക്കം. ധര്‍മേന്ദ്ര പ്രധാന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയാകും പ്രചരണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവെന്നാണ് കേന്ദ്ര മന്ത്രിമാരുടെ പ്രചരണം.

'വിപുലമായ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സ്ഥാനമൊഴിയാനുള്ള തീരുമാനം, പൊതുജീവിതത്തിലെ ഉന്നതമായ സത്യസന്ധതയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മാതൃകയാണ്. ഈ തീരുമാനത്തില്‍ പാര്‍ട്ടി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജിക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു' എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ നിതിന്‍ നബില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലയളവിനെ പതിറ്റാണ്ടുകള്‍ നീണ്ട പൊതുസേവനത്തിന്റെ സാക്ഷ്യപത്രമാണെന്ന് വിവരിച്ചായിരുന്നു പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതിരോധം. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതും യുവാക്കളുടെ ഭാവിയെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേയമയം പ്രധാന്റെ രാജിയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബിജെപി രഗത്തുവന്നിട്ടുണ്ട്. വകുപ്പുകളില്‍ ജാഗ്രത വേണമെന്നാണ് മന്ത്രിമാര്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രാലയങ്ങളില്‍ പ്രധാനമന്ത്രിയുടെ ശക്തമായ നിരീക്ഷണവുമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രിമാര്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Leave A Comment