ഇനി ചർച്ചയാവാം; പാറ്റകൾക്കു മുന്നിൽ മുട്ടുമടക്കി മോദി സർക്കാർ
ന്യൂഡൽഹി: സിജെപി നടത്തിയ പാർലമെന്റ് മാർച്ച് രാജ്യ തലസ്ഥാനത്തെ സംഘർഷഭരിതമാക്കിയതിന് പിന്നാലെ പ്രതിരോധത്തിലായി കേന്ദ്രസർക്കാർ. പ്രതിഷേധക്കാരുമായി ചർച്ചകൾക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് അറിയിച്ചു.
കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ ചർച്ചകൾക്കു വിളിച്ചതായാണ് സിജെപി വൃത്തങ്ങൾ അറിയിക്കുന്നത്. സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടങ്ങുന്ന സിജെപി സംഘം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം കൂടുതൽ ശക്തമായതിന് പിന്നാലെ ആയിരുന്നു കൂടിക്കാഴ്ച.
സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. തുടർന്ന് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഒരുക്കിയത്. പോലീസിന് പുറമേ 25 ബറ്റാലിയൻ കേന്ദ്രസേനയേയും പ്രതിഷേധം അടിച്ചമർത്താൻ നിയോഗിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ ഡൽഹിയുടെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
Leave A Comment