സിപിഎം തന്നെ ആറ് തവണ വധിക്കാന്‍ ശ്രമിച്ചു; ആരോപണവുമായി കെ.സുധാകരന്‍
തിരുവനന്തപുരം: സിപിഎം തന്നെ ആറ് തവണ വധിക്കാന്‍ ശ്രമിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരാണെന്നും സുധാകരന്‍ ആരോപിച്ചു. 1992ല്‍ താന്‍ ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്പരകള്‍ ഉണ്ടായത്. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും കൊണ്ടാണ് രക്ഷപ്പെട്ടത്.
ഇപ്പോള്‍ തനിക്കെതിരേ മൊഴി നല്‍കിയ പ്രശാന്ത് ബാബു കണ്ണൂരില്‍ നിന്ന് സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായ കൂത്തുപറമ്പില്‍ വീടുവാങ്ങി അവിടേക്ക് താമസം മാറ്റിയപ്പോള്‍ ഗൃഹപ്രവേശനത്തിന് തന്നെ നിര്‍ബന്ധപൂര്‍വം വിളിച്ചു. പോകാനിറങ്ങിയപ്പോള്‍ ഒരു സിപിഎമ്മുകാരന്‍ തന്‍റെ പിഎയെ വിളിച്ച് വരരുതെന്ന് കട്ടായം വിലക്കി.
തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ അയച്ചു. അയാള്‍ സൈക്കില്‍ പോയി നോക്കിയപ്പോള്‍, വഴിമധ്യേയുള്ള ക്വാറിയില്‍ ഒരുപറ്റം സിപിഎമ്മുകാര്‍ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് കണ്ടത്. പിഎ തൊട്ടടുത്തുള്ള വീട്ടില്‍ കയറി തന്നെ ഫോണ്‍ ചെയ്തതുകൊണ്ടാണ് അന്ന് പോകാതിരുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
പേരാവൂര്‍ വെള്ളാര്‍ പള്ളിക്കടുത്തു വച്ച് തന്‍റെ അംബാസിഡര്‍ കാറിന് ബോംബെറിഞ്ഞതായും സുധാകരന്‍ ആരോപിച്ചു. കാറിന്‍റെ പിറകിലെ ഗ്ലാസ് തകര്‍ത്ത് ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ തന്‍റെ തൊട്ടടുത്തുണ്ടായിരുന്ന സ്യൂട്ട് കേസാണ് കവചമായി മാറിയത്.
താഴെചൊവ്വയില്‍ വച്ച് താനുമായി സാമ്യമുള്ള ജേഷ്ഠസഹോദരനെ ആളുമാറി ബോംബെറിഞ്ഞു. പട്ടാളക്കാരനായ സഹോദരന്‍ അവധിക്ക് വന്നപ്പോള്‍ തന്‍റെ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. സിപിഎം സംഘം ഡ്രൈവറുടെ കൈവെട്ടിയ ശേഷമാണ് ബോംബെറിഞ്ഞത്. തലകുത്തി മറിഞ്ഞ കാറിന്‍റെ ചില്ലുപൊട്ടിച്ച് ജേഷ്ഠന്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പുകപടലത്തിലൂടെ നിലത്തിഴഞ്ഞ് രക്ഷപ്പെട്ടു.
സിപിഎമ്മുകാര്‍ രക്തസാക്ഷിയായി കൊണ്ടാടുന്ന നാല്പാടി വാസുവിന്‍റെ മരണം തനിക്കെതിരേ നടന്ന ബോംബാക്രമണത്തെ തുടര്‍ന്നാണെന്നും സുധാകരന്‍ ആരോപിച്ചു. താന്‍ സമാധാന സന്ദേശയാത്ര നടത്തിയപ്പോള്‍ മട്ടന്നൂര്‍ അയ്യല്ലൂരില്‍ വച്ച് കല്ലേറ് ഉണ്ടായി.
താന്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ചില്ല് അടിച്ചുതകര്‍ത്ത് തന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് അക്രമസക്തമായ സിപിഎം സംഘത്തിന് നേരേ ഗണ്‍മാന്‍ വെടിവച്ചത്. നാല്പാടി വാസു അന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനൊന്നുമല്ല. ചായ കുടിക്കാന്‍ പീടികയിലെത്തിയ വാസു ബഹളം കേട്ട് ഒരു മരത്തിന്‍റെ ഇലകള്‍ക്ക് മറഞ്ഞ് നിന്നപ്പോഴാണ് വെടിയേറ്റത്.
കണ്ണൂരിലെ അക്രമപരമ്പരകള്‍ക്കെതിരേ സിപിഎമ്മിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ പയ്യന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മറ്റൊരു ആക്രമണമെന്നും സുധാകരന്‍ അവകാശപ്പെട്ടു. അന്ന് ഗണ്‍മാന്‍ ആകാശത്തേക്ക് വെടിവച്ചതുകൊണ്ടുമാത്രം താന്‍ രക്ഷപ്പെട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്ന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന ഏക എംഎല്‍എ താനായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
ഡിസിസി ഓഫീസീല്‍ നിന്ന് രാത്രി വൈകിയിറങ്ങുന്ന താന്‍ ഒരു ദിവസം രാത്രി പത്തരയോടെ ഇറങ്ങുമ്പോഴാണ് താഴെചൊവ്വയില്‍ സിപിഎം കൊലയാളികള്‍ കാത്തിരിക്കുന്ന വിവരം ഒരാള്‍ വിളിച്ചുപറഞ്ഞത്. കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മാറ്റി ആ പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ബോംബുമായി കാത്തിരിക്കുന്ന കൊലയാളി സംഘത്തെ താന്‍ കണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
Leave A Comment