നാടകീയം നാട്ടിക: സീറ്റ് പേയ്മെൻറെന്ന് സി സി മുകുന്ദൻ, സിപിഐയിൽ വിവാദം
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐയ്ക്ക് തലവേദനയായി നാട്ടികയിലെ പേയ്മെന്റെ സീറ്റ് വിവാദം. മുൻ എംഎൽഎ ഗീതാ ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സി.സി. മുകുന്ദൻ എംഎൽഎ രംഗത്തുവന്നു.
ഗീതാ ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ട്. എന്നാൽ മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും മുകുന്ദൻ പറഞ്ഞു. നിലവിലെ എംഎൽഎ മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മുകുന്ദൻ രംഗത്തെത്തിയത്.
പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതാ ഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കുമെന്നും സിസി മുകുന്ദൻ എംഎൽഎ നിലപാട് വ്യക്തമാക്കി.
പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു.
Leave A Comment