ജില്ലാ വാർത്ത

പണം ഓഫര്‍ ചെയ്തിട്ടുണ്ട്'; ആരോപണത്തില്‍ വിശദീകരണവുമായി വൈശാഖന്‍

കൊടകര: പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ നേതാവും അഭിഭാഷകനുമായ എന്‍വി വൈശാഖന്‍. അഭിഭാഷകന്‍ എന്ന നിലയിലാണ് സംഭവത്തില്‍ ഇടപെട്ടതെന്ന് വൈശാഖന്‍ വിശദീകരിച്ചു. അഭിഭാഷകൻ എന്ന നിലയിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് വെെശാഖൻ പറയുന്നത്. വിഷയത്തില്‍ ഇടപെടുന്ന സമയത്ത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും സെക്രട്ടറിയായതിന് ശേഷം അഭിഭാഷക ജോലിയില്‍ അവധി എടുത്തിട്ടുണ്ടെന്നും വൈശാഖന്‍ അറിയിച്ചു. 

താന്‍ ക്വാറിക്ക് വേണ്ടി എണ്‍പത് ലക്ഷം ഓഫര്‍ ചെയ്തതായാണ് പരാതിക്കാരന്‍ പറയുന്നത്. റെക്കോര്‍ഡ് ചെയ്ത വീഡിയോയുടെ മുഴുവന്‍ ഭാഗവും പുറത്ത് വിട്ടാല്‍ അത് വ്യക്തമാവുന്നതാണ്. അഭിഭാഷക ജോലി ചെയ്യാന്‍ സിപിഐഎമ്മിന്റെ യാതൊരു സ്ഥാനമാനങ്ങളും ദുരുപയോഗം ചെയ്യുന്നില്ലെന്നും വൈശാഖന്‍ വ്യക്തമാക്കി. 


എന്‍വി വൈശാഖന്റെ കുറിപ്പ്: 

ഞാന്‍ പണം ഓഫര്‍ ചെയ്തിട്ടുണ്ടോ .? ചെയ്തിട്ടുണ്ട് .ഇനിയും ചെയ്യുമോ....? ഇനിയും ഇത്തരം കേസുകള്‍ വന്നാല്‍ ഇനിയും ഓഫര്‍ ചെയ്യും. ഇനി സംഭവത്തിലേക്ക് വരാം; ഞാന്‍ മുന്‍പ് SFIയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം, SFIയുടെ കൊടകര ഏരിയ ജോയിന്റ് സെക്രട്ടറി ആയിരുന്നൊരാള്‍ അയാളെ പാര്‍ട്ടി പിന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു; (കാരണം അതിവിടെ പറയുന്നത് വ്യക്തിഹത്യ ആവും എന്നതിനാല്‍ പറയുന്നില്ല). അയാള്‍ ആണ് ഇപ്പോള്‍ എന്റെ പേരില്‍ പുറത്തിറങ്ങിയ വീഡിയോ റെക്കോര്‍ഡ് ചെയ്തത് ...രണ്ടു പേര്‍ക്കിടയിലെ സൗഹൃദ സംഭാഷണം റെക്കോര്‍ഡ് ചെയ്യാമോ എന്നത് വേറെ കാര്യം ...അത് ഓരോരുത്തരുടെ ഹണി ട്രാപ്പ് സംസ്‌കാരം പോലെ നടത്തട്ടെ അതിന് ഞാന്‍ എതിരല്ല താനും...സംഭവം നടക്കുന്നത് രണ്ട് വര്‍ഷം മുന്‍പാണ് കൃത്യമായി തിയ്യതി എനിക്കോര്‍മ്മയില്ല ...

ആ സമയം ഞാന്‍ DYFI ജില്ലാ സെക്രട്ടറി ആയിട്ടില്ല ... ഒരാള്‍ വരാനിരിക്കുന്ന വെള്ളിക്കുളങര റോഡ് നിര്‍മ്മാണത്തിന്റെ ആവശ്യാര്‍ത്ഥം കുറച്ച്
കല്ലും, മെറ്റലും ഇത്തുപ്പാടം പ്രദേശത്ത് അടിച്ച് ഇടുന്നു.. വിവിധ കാരണങ്ങളാല്‍ ആ നിര്‍മ്മാണ പ്രവര്‍ത്തി നടക്കാതെ പോകുന്നു .. തിരിച്ച് ഇതേ സാമഗ്രികള്‍ എടുക്കാനായി പ്രസ്തുത വ്യവസായി ചെല്ലുന്ന സമയം അത് സംബന്ധിച്ച് വിവിധ പരാതികളും, കേസുകളും നില നില്‍ക്കുന്നതായി അറിയാന്‍ കഴിഞ്ഞു ... ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പ്രസ്തുത വ്യവസായി എന്നെ സമീപിച്ചു ...മുന്‍ പരിചയക്കാരന്‍ എന്ന നിലയില്‍ നേരത്തെ പറഞ്ഞയാളുടെ അച്ഛന്റെ സഹോദരന്‍ വഴി മീഡിയേഷന്‍ സംസാരിക്കുന്നു ...ഇതിലെ പരാതിക്കാരന്‍ അന്‍പത് ലക്ഷം രൂപ അയാളുടെ പാപ്പന്‍ മുഖാന്തിരം എന്നോട് ആവശ്യപ്പെടുന്നു ...ഞാന്‍ ഈ വിഷയം വ്യവസായിയുമായി സംസാരിക്കുന്നു ... ഉയര്‍ന്ന തുക നല്‍കാന്‍ സാധിക്കാത്തതിനാല്‍ വ്യവസായി പിന്‍മാറുന്നു ..പിന്നീട് കേസ് നടത്തി പ്രസ്തുത സാമഗ്രികള്‍ അവിടെ നിന്ന് നീക്കം ചെയ്തിട്ടുള്ളതുമാണ് ...

പരാതിക്കാരന്‍ ഏതോ ചാനലില്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത് ഞാന്‍ ക്വാറിക്ക് വേണ്ടി എണ്‍പത് ലക്ഷം ഓഫര്‍ ചെയ്തതായാണ് ...റെക്കോര്‍ഡ് ചെയ്ത വീഡിയോയുടെ മുഴുവന്‍ ഭാഗവും പുറത്ത് വിട്ടാല്‍ അത് വ്യക്തമാവുന്നതാണ് ...എഡിറ്റ് ചെയ്ത് പുറത്ത് വിടുന്നതില്‍ തന്നെ എന്തോ പിശകില്ലേ...? ഇതില്‍ ഞാന്‍ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ഇടപെട്ടു എന്നത് സത്യ സംഗതിയാണ് .. ഇടപെടുന്ന സമയത്ത് ഞാന്‍ DYFI ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല ..DYFI ജില്ലാ സെക്രട്ടറിയായതിന് ശേഷം ഞാന്‍ അഭിഭാഷക വൃത്തിയില്‍ ലീവ് എടുത്തിട്ടുമുണ്ട് ...ഇപ്പോള്‍ അതേ പ്രൊഫഷന്‍ തുടരുന്നുമുണ്ട് ...ഇനിയും കക്ഷികള്‍ വന്നാല്‍ കോടതിയിലും അല്ലാതെയും ഇടപെടേണ്ടിയും വരും സംശയമില്ലാത്ത കാര്യമാണ് ...! അതിന് ഇനി ഒളി കാമറ വച്ച് റെക്കോര്‍ഡ് ചെയ്യുമെന്നോ, അത് പ്രചരിക്കുമെന്നോ യാതൊരു ഭയവുമില്ല. കാരണം അതെന്റെ ജോലിയാണ് ...അതല്ല കേരളത്തിലെ അഭിഭാഷകര്‍ ഇത്തരം പ്രവര്‍ത്തികള്‍ പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നില്ലെങ്കില്‍ ഞാനും പിന്‍മാറുന്നതാണ് ...

ഈ ജോലി ചെയ്യാന്‍ ഞാന്‍ സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിന്റെ യാതൊരു സ്ഥാനമാനങ്ങളും ദുരുപയോഗം ചെയ്യുന്നില്ല, ഇനി ചെയ്യുകയുമില്ല ...അതിനാല്‍ തന്നെ അഭിഭാഷകന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചെങ്കില്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിയോ ഡി.വൈ.എഫ്.ഐയോ ഉത്തരവാദികളല്ല താനും...! ഞാന്‍ മാത്രമാണ് അതിന്റെ ഉത്തരവാദി....

Leave A Comment