ജില്ലാ വാർത്ത

ഡോക്ടർമാരുടെ മരണം;വിനയായത് ഗൂഗിൾമാപ്പ് അല്ല, അശ്രദ്ധമായ ഡ്രൈവിങ്‌

പറവൂർ: ഗോതുരുത്ത് കടൽവാതുരുത്തിൽ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിക്കാൻ കാരണം അശ്രദ്ധമായ ഡ്രൈവിങ് ആണെന്ന് മോട്ടോർ വാഹന വകുപ്പ്.

ദേശീയപാതയിലൂടെ വന്ന കാർ ലേബർ കവലയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് കടൽവാതുരുത്തിൽ എത്തിയെന്ന് സംഘത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട യുവതി പോലീസിനു നൽകിയ മൊഴി തെറ്റാണെന്നും കണ്ടെത്തി. ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് ഇവർ കടൽവാതുരുത്തിൽ എത്തിയത്. ഹോളിക്രോസ് കവലയിൽനിന്ന് ഇടത്തോട്ട് പോകാതെ നേരെ കടൽവാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു.

യുവതിക്കും വാഹനം ഓടിച്ച ഡോ. അദ്വൈതിനും വഴി കൃത്യമായി അറിയില്ലായിരുന്നു. അപകടം നടന്ന കടൽവാതുരുത്ത് കടവും ഡോക്ടർമാർ സഞ്ചരിച്ചിരുന്ന കാറും ഉദ്യോഗസ്ഥർ പരിശോധിച്ചു.

മേഖലയിലെ ദിശാബോർഡുകളും ഗൂഗിൾ മാപ്പും ശ്രദ്ധിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിനു വഴിെവച്ചത്. വാഹനത്തിന് തകരാറുകൾ ഉണ്ടായിരുന്നില്ല. സുരക്ഷയുടെ ഭാഗമായി പുഴയുടെ സമീപം റോഡ് അവസാനിക്കുന്നിടത്ത് 25 മീറ്റർ മുൻപെങ്കിലും ബാരിക്കേഡ് െവക്കണമെന്ന് പി.ഡബ്ല്യു.ഡി.യോടും ചേന്ദമംഗലം പഞ്ചായത്തിനോടും ആവശ്യപ്പെടുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ്കുമാർ പറഞ്ഞു.

കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ എ.ആർ. സൂപ്പർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാരായ അജ്മൽ ആസിഫും അദ്വൈതുമാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 12.30-നുണ്ടായ അപകടത്തിൽ മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തിയിരുന്നു.

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടത്തിനു വഴിവച്ചതെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം ഉണ്ടായെങ്കിലും അപകടത്തിനു കാരണം ഗുഗിൾ മാപ്പ് അല്ലെന്ന് കഴിഞ്ഞ ദിവസംതന്നെ വടക്കേക്കര പോലീസ് വ്യക്തമാക്കിയിരുന്നു.

Leave A Comment