ജില്ലാ വാർത്ത

'ഇത് ഒരു ഒന്നൊന്നര പ്രണയം ' കെ.എസ്.ആര്‍.ടി.സി. ബസില്‍ വിരിഞ്ഞ പ്രണയം, താലികെട്ടിനും അതേ ബസില്‍ യാത്ര

തിരുവനന്തപുരം: പ്രണയം തുടങ്ങിയത് കെഎസ്ആര്‍ടിസി ബസ്സില്‍. വര്‍ഷങ്ങള്‍ക്കിപ്പുറം കതിര്‍ മണ്ഡപത്തിലേക്ക് അതേ ബസില്‍ തന്നെ. തിരുവനന്തപുരം ചീനിവിള സ്വദേശികളായ അമലിന്റെയും അഭിജിതയുടെയും വിവാഹത്തിലാണ് ആനവണ്ടി കൂട്ടായത്.

തിരുവനന്തപുരം ചീനിവിള അരുണ്‍ നിവാസില്‍ നിത്യാനന്ദന്റെയും ഗീതാമണിയുടെയും മകന്‍ അമലാണ് ചെങ്കല്‍ ക്ഷേത്രസന്നിധിയില്‍ താലികെട്ടാന്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി. ബസ് തിരഞ്ഞെടുത്തത്. ബസിലെ സ്ഥിരം യാത്രക്കാരിയാണ് താലികെട്ടിയ അഭിജിതയും. പഠിക്കുന്ന കാലത്ത് അമല്‍ നിരന്തരം നിവേദനം നല്‍കി നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ്. വിദ്യാര്‍ഥിയുടെ നിരന്തരമായ ആവശ്യം കെ.എസ്.ആര്‍.ടി.സി. സഫലമാക്കിയതോടെ അമലിന്റെ യാത്ര സ്ഥിരമായി ഈ ബസിലായി. ഇപ്പോള്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അമല്‍ ഇതേ ബസില്‍ തന്നെയാണ് ജോലിക്കു പോകുന്നത്. അടുത്ത സ്റ്റോപ്പില്‍നിന്നു കയറുന്ന അഭിജിതയെ പരിചയപ്പെട്ടതും ഇതേ ബസില്‍വെച്ചായിരുന്നു. ഈ അടുപ്പമാണ് ഇപ്പോള്‍ ഒരേ സീറ്റിലിരുന്നുള്ള യാത്രയിലെത്തിയത്. യാത്രയിലൂടെ തങ്ങളെ പരിചിതരാക്കിയ ബസ് തന്നെ കതിര്‍മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കും തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അമല്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ വിവാഹത്തിനു പോകുന്നതിനായും അതേ ബസ് തന്നെ അമല്‍ തിരഞ്ഞെടുത്തു. അങ്ങനെ ജീവിതയാത്രയിലും അമലിന് ആനവണ്ടി കൂട്ടായി .


Leave A Comment