ജില്ലാ വാർത്ത

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽ പ്രവേശിച്ചു; അടിച്ച് തകർത്തത് 3 ബൈക്കുകൾ

നെയ്യാറ്റിൻകര: വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്. നെയ്യാറ്റിൻകര ചെമ്ബരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ചെമ്ബരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.

അക്രമണത്തിനിടയില്‍ ഇയാള്‍ മൂന്ന് പേരെ മർദിച്ചു. തുടർന്ന് ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിച്ചുതകർക്കുകയും ചെയ്തു. ഗോപൻ സ്വാമി തന്റെ ശരീരത്തില്‍ പ്രവേശിച്ചാണ് ഇതൊക്ക ചെയ്യുന്നതെന്നാണ് യുവാവ് പറയുന്നത്. ആത്മാവ് പ്രവേശിച്ചതോടെ തന്റെ ശക്തി ഇരട്ടിച്ചുവെന്നും യുവാവ് പറയുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

ആളുകള്‍ ഇയാളെ പിടിച്ചു വെക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര പൊലീസ് എത്തി യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ മരണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സന്യാസിമാരുടെ സാന്നിധ്യത്തില്‍ കുടുംബം വീണ്ടും അടക്കം ചെയ്തു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ ഒരുക്കിയാണ് സംസ്കാരം നടത്തിയത്.

Leave A Comment