പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു
പത്തനംതിട്ട: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. സംഭവം നടക്കുമ്പോൾ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഭിന്നശേഷിക്കാരനായ വ്യക്തിയാണ്. വീടിന് താഴെ വാഹനം നിർത്തി ലിഫ്റ്റിൽ കയറിയതായിരുന്നു ഇദ്ദേഹം. പിന്നീട് ലിഫ്റ്റിൽ തല കുടുങ്ങിക്കിടക്കുന്നത് കണ്ട് ലിഫ്റ്റ് വെട്ടിപ്പൊളിക്കാൻ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
വീട് സ്ഥിതി ചെയ്യുന്നത് താഴ്ചയിൽ ആയതിനാൽ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. മാത്തുക്കുട്ടി ശാരീരിക പരിമിതിയുള്ള വ്യക്തി ആയതിനാലാണ് ഇത്തരമൊരു ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്ക്വയർ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ലിഫ്റ്റ് നിർമിച്ചിരിക്കുന്നത്. കറന്റ് പോയപ്പോൾ സ്ക്വയർ പൈപ്പുകൾക്കിടയിൽ തല കുടുങ്ങിയാണ് ജീവൻ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം.
കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ വിദേശത്താണ്
Leave A Comment