റീസർവേ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി; അന്വേഷിക്കണം
തൃശൂർ: ഡിജിറ്റൽ റീസർവേക്കായി റവന്യൂ വകുപ്പ് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി കണ്ടെത്തിയെന്ന വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി. വിജിലൻസ് റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.
മൂന്നാഴ്ചയ്ക്കകം വിശദാന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിലുള്ളത്. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ റീസർവേ നടത്താൻ 343 കോടി രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. ഇതിൽ അഴിമതി കണ്ടെത്തിയെന്നാണു വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. 168 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയ ഉപകരണങ്ങൾക്കാണ് 343 കോടി ചെലവഴിച്ചത്.
ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും മുമ്പ് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഉപയോഗശൂന്യമാക്കിയെന്നും മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും ഷാജി പരാതി നൽകിയിരുന്നു. പിന്നീട് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ പത്രങ്ങളിൽ കൃത്യമായി പരസ്യം നൽകാതെയാണ് ടെൻഡർ ക്ഷണിച്ചതെന്നു കണ്ടെത്തി.
എന്നാൽ തുടരന്വേഷണത്തിനു സർക്കാർ തയാറായില്ല. പ്രധാനമന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടാകാതായപ്പോഴാണ് ഷാജി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചീഫ് ജസ്റ്റീസ് സുമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാമകുമാർ എന്നിവരുടെ ബെഞ്ചാണു ഹർജി പരിഗണിച്ചത്.
Leave A Comment