വാതകശ്മശാനങ്ങളും പ്രതിസന്ധിയിലേക്ക്
വിയ്യൂർ: എൽപിജി ക്ഷാമത്തിൽ വാതകശ്മശാനങ്ങളിൽ മൃതദേഹങ്ങളുടെ സംസ്കാരവും പ്രതിസന്ധിയിൽ. പ്രതിദിനം പത്തു മൃതദേഹങ്ങൾ സംസ്കരിക്കുന്ന പാറമേക്കാവ് ശാന്തിഘട്ട്, വടൂക്കര, വലിയാലുക്കൽ, കുരിയച്ചിറ എന്നിവിടങ്ങളിലെ വാതക പ്ലാന്റുകളിൽ പ്രതിസന്ധി രൂക്ഷം.
സംസ്കാരവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് "ഇപ്പോൾ എടുക്കുന്നില്ല' എന്ന മറുപടിയാണു ലഭിക്കുന്നത്. അടിയന്തരപ്രാധാന്യമുള്ളവ വലിയ വിലയ്ക്കു എൽപിജി വാങ്ങി സംസ്കരിക്കേണ്ട സ്ഥിതിയാണ്.
ജില്ലയിലെ സാധാരണക്കാരുടെ ആശ്രയമായ ലാലൂർ ശ്മശാനം ഒന്നരവർഷമായി പ്രവർത്തിക്കുന്നില്ല. വാതകത്തിനുപുറമേ വൈദ്യുതി ഉപയോഗിച്ചു സംസ്കാരം നടത്താനും ഇവിടെ സൗകര്യമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നടക്കം ഇവിടെയെത്തുന്ന മൃതദേഹങ്ങൾ മറ്റിടങ്ങളിലേക്കു മാറ്റുകയാണിപ്പോൾ.
ദിവസവും നിരവധിപ്പേർ വാങ്ങുന്ന ജയിൽചപ്പാത്തിയുടെ നിർമാണവും എൽപിജി ക്ഷാമത്തിൽ പ്രതിസന്ധിലാണ്. ജയിലിൽ ലഭിച്ച സിലിണ്ടറുകളിൽ ഇത്തവണ കുറവുണ്ട്. പ്രതിദിനം ഏഴു സിലിണ്ടറുകൾ ജയിലിലെ പാചകത്തിനു വേണ്ടിവരും.
ചപ്പാത്തിവില്പനയിൽ ഇപ്പോൾതന്നെ കുറവുണ്ടായെന്നും തൽസ്ഥിതി തുടർന്നാൽ നിർമാണം നിർത്തിവയ്ക്കേണ്ടിവരുമെന്നും അധികൃതർ സൂചന നൽകി. ഗവ. മെഡിക്കൽ കോളജിലെ കാന്റീൻ പ്രവർത്തനവും പ്രതിസന്ധിയിലാണ്.
Leave A Comment