കൊച്ചിയിലെ സമൃദ്ധിയില്‍ വിറക് അടുപ്പ്; ഊണ് മുടങ്ങില്ല
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പാചകം വിറക് അടുപ്പിലേക്ക് മാറ്റി കൊച്ചിയിലെ ജനകീയ ഭക്ഷണശാല സമൃദ്ധി@കൊച്ചി. പാചകവാതക ക്ഷാമം മറികടക്കാന്‍ പത്തുടണ്‍ വിറകാണ് ഇന്നലെ എറണാകുളം നോര്‍ത്തിലെ സമൃദ്ധിയിലെത്തിച്ചത്. ഇത് നാല് ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ വിറക് എത്തിച്ച് പ്രതിസന്ധി മറികടക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം ചൈനീസ് ഉള്‍പ്പെടെ മെനുവിലെ നിരവധി വിഭവങ്ങള്‍ താത്കാലികമായി നിർത്തി. ഏഴോളം ചിക്കന്‍ വിഭവങ്ങള്‍ വിളമ്പിയിരുന്നത് ഒരെണ്ണമാക്കി കുറച്ചു. ബീഫ് ഇനങ്ങളും ഒരെണ്ണം മാത്രമാക്കി. ഉച്ചയൂണ് മാത്രമാണ് സമൃദ്ധിയില്‍ ഇപ്പോള്‍ വിളമ്പുന്നത്. പൊതിച്ചോറടക്കം നിർത്തിവച്ചിരിക്കുകയാണ്.
കൊച്ചിയിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചതോടെ സമൃദ്ധിയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വിഭവങ്ങളുടെ എണ്ണം പരമാവധി കുറച്ച് ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് ശ്രമം. മേയര്‍ വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, സ്ഥിരംസമിതി അധ്യക്ഷന്‍ ആന്റണി പൈനുതറ തുടങ്ങിയവര്‍ സമൃദ്ധി സന്ദര്‍ശിച്ചു.
ഭക്ഷണ ലഭ്യത ഉറപ്പാക്കും: മേയര്‍
പാചകവാതക ക്ഷാമം പ്രതിസന്ധി തീര്‍ക്കുന്നുണ്ടെങ്കിലും വിറക് അടുപ്പ് ഉപയോഗിച്ച് പരമാവധി ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതൽ നടപടികളും സ്വീകരിച്ചുവരികയാണ്. പ്രതിസന്ധി ഒഴിയും വരെ എറണാകുളം നോര്‍ത്തിലെ സമൃദ്ധിയില്‍ നിന്നാകും മറ്റ് ഔട്ട്ലെറ്റുകളിലേക്ക് ഭക്ഷണമെത്തിക്കുകയെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു.
Leave A Comment