ഉഷയുടെ വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തു; തൊണ്ടിമുതൽ പോലീസിന് കൈമാറി
കൊച്ചി: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് വീട്ടമ്മയുടെ വയറ്റിൽ അകപ്പെട്ട കത്രിക പുറത്തെടുത്തു. ശനിയാഴ്ച ഉച്ചയോടെയാണ് അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയായത്. തുടർന്ന് കത്രിക പോലീസിന് കൈമാറി.
വണ്ടാനം മെഡിക്കൽ കോളജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.
സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശേരി ഗവ. മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർ ശസ്ത്രക്രിയക്ക് എത്തിയിരുന്നു. അതേസമയം സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്ച സമ്മതിച്ചു.
കോവിഡിന്റെ പ്രത്യേകസാഹചര്യത്തിൽ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Leave A Comment