കേരളം

പെരിയാര്‍ രാസമാലിന്യം: ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയെന്ന് മന്ത്രി

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയുണ്ടാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പെരിയാർ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു തരത്തിലും മലീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പ് നിലപാട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാസമാലിന്യമാണോ ജൈവ മാലിന്യം ആണോ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമായതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചു. നഷ്ട്ടം നികത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 

റിപ്പോർട്ട്‌ അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. പാതാളം റെഗുലേറ്റര്‍ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ല. ഇനി മുതല്‍ അത് നടപ്പാക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഉന്നത ഉദ്യോഗസ്ഥന് ചുമതല കൊടുക്കുന്നത് പരിഗണനയിലാണ്. പെരിയാർ അതോറിറ്റി അഥവാ പുഴകൾക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നിരുന്നതിനാല്‍ മഴക്കാല പൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ മന്ത്രി പങ്കെടുക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. തനിക്ക് നേരിട്ട് പോയി നടപടികള്‍ സ്വീകരിക്കാനായില്ല. സാധാരണ ഇതിന് ഇളവ് കിട്ടേണ്ടതാണ്. ഭരണ സംവിധാനത്തിന് ഇളവ് കമ്മീഷനാണ് നല്‍കേണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Leave A Comment