മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍; ബിശ്വനാഥ് സിന്‍ഹ ചീഫ് സെക്രട്ടറിയാകും
തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്ന് ചേർന്ന നിയമസഭയോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് 1992 ഐഎഎസ് ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയുടെ നിയമനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന് വിരമിച്ച ജില്ലാ ജഡ്ജിയാണ്.
ലോകായുക്ത സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയില്‍ നാല് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്മെന്റ് പ്ലീഡറമാരെയും 24 ഗവണ്മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു.
ബംഗളൂരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില് ഇടിഞ്ഞുവീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂര്‍, കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ (എല്‍.എ) യൂണിറ്റ് നമ്പര്‍ ഒന്ന് സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെയും, പീരുമേട് ഭൂമി പതിവ് ഓഫീസിലെയും നേമം റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷല്‍ തഹസീല്‍ദാര്‍ ഓഫീസിലെയും 243 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു.
Leave A Comment