'വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല'; സിപിഐയെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സി പി ഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി.വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തിലെ മാധ്യമ പ്രവർത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്.
'ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്‍റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എന്‍റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുമുണ്ടെന്ന് ഞാൻ കരുതുന്നില്ല' - മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം വെള്ളാപ്പള്ളിയുടെ സി പി ഐക്കെതിരായ ചതിയൻ ചന്തു പരാമർശം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ തള്ളിക്കളഞ്ഞു. എൽ ഡി എഫ് മുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടിയാണ് സി പി ഐ. സി പി എമ്മിന് സി പി ഐയുമായി നല്ല ബന്ധമാണ് ഉള്ളത്. സി പി ഐ വഞ്ചന കാണിക്കുന്ന പാർട്ടിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Leave A Comment