പ്രാദേശികം

ജനാഭിമുഖ കുർബാന തർക്കം : ഇടവകകൾക്കുള്ള ഇളവ് ഏപ്രിൽ 17 ന് അവസാനിക്കും: ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട: ഏപ്രിൽ 17ന് ശേഷം ഇരിങ്ങാലക്കുട രൂപതയിൽ സിറോ മലബാർ സഭയുടെ സിനഡ് അംഗീകരിച്ച ഔദ്യോഗിക കുർബാന അർപ്പിക്കാത്ത ഇടവകകളും കുർബാനകളും നടത്തുന്നത് നിയമവിരുദ്ധമായ ബലിയർപ്പണം ആയിരിക്കുമെന്ന് ഇരിങ്ങാലക്കുട രൂപത. ഇക്കാര്യം വ്യക്തമാക്കി മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വിഞാപനം പുറപ്പെടുവിച്ചു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുവാൻ അസൗകര്യങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ നേരിട്ട സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ സീറോമലബാർ സഭാസിനഡ് നൽകിയ ഇളവ് ഏപ്രിൽ 17 ഉയിർപ്പ് ഞായർ വരെ  രൂപതയിൽ അനുവദിച്ചിരുന്നു. ഈ ഇളവ് ഉയിർപ്പ് ഞായർ ദിനത്തിൽ തീരുകയാണ്. 

1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം. 

ഒരു വിഭാഗം പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പരിഷ്കരിച്ച കുർബാനയുമായി മുന്നോട്ട് പോകുമെന്നാണ് കർദ്ദിനാൾ ആലഞ്ചേരിയുടെ നിലപാട്. നേരെത്തെ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് കത്തിഡ്രലിൽ പരിഷ്കരിച്ച കുർബാന നടത്തും എന്നായിരുന്നു അറിയിച്ചതെങ്കിലും ബിഷപ്പ് സർക്കുലർ ഇറക്കിയ സാഹചര്യത്തിൽ സഭ ആസ്ഥാനത്ത് തന്നെ പരിഷ്കാരിച്ച കുർബാന നടത്താനാണ്  കർദ്ദിനാലിന്റെ തീരുമാനം.

Leave A Comment