സിനിമ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനും പ്രമുഖ സിനിമകളുടെ ഛായാ​ഗ്രാഹകനുമായിരുന്നു. സംവിധായകനും ഛായാ​ഗ്രാഹകനുമായ സന്തോഷ് ശിവന്റ സഹോദരനാണ്. പ്രമുഖ ഫോട്ടോ ​ഗ്രാഫർ ശിവൻ ആണ് പിതാവ്. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു. 2017ല്‍ പുറത്തിറങ്ങിയ ഇ ആണ് അവസാന മലയാളചിത്രം.

1959ല്‍ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടില്‍ ജനിച്ചു. ശ്രീകാര്യം ലയോള സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളജിലുകളുമായി പ്രീഡിഗ്രിയും ബികോം ബിരുദവും കരസ്ഥമാക്കി. തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1976ല്‍, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് തന്റെ സഹോദരന്‍ സന്തോഷ് ശിവനുമായി ചേര്‍ന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നല്‍കിത്. അച്ഛന്‍ ശിവന്‍ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളില്‍ അച്ഛനെ സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു. അതില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി. ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താന്‍ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.

1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി 'വ്യൂഹം' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. പിന്നീട് മോഹന്‍ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് 'ഡാഡി', 'ഗാന്ധര്‍വ്വം', 'നിര്‍ണ്ണയം' തുടങ്ങിയ ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. 'ഇഡിയറ്റ്‌സ്' എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.

ഏ ആർ റഹ്‌മാനെ മലയാളത്തിൽ പരിചയപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ യോദ്ധയിലൂടെയാണ്. 

സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്‌നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

Leave A Comment