തുവ്വൂരില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; അഞ്ച് പേര് അറസ്റ്റില്‍, ആസൂത്രിതമെന്ന് എസ് പി
മലപ്പുറം: തുവ്വൂരില്‍ കൊല്ലപ്പെട്ടത് കാണാതായ സുജിത തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമാണിതെന്ന് മലപ്പുറം എസ്പി എസ്.സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയശേഷം ഇവരുടെ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി. മൃതദേഹം രാത്രിവരെ കട്ടിലിനടിയില്‍ ഒളിപ്പിച്ച ശേഷം മാലിന്യക്കുഴിയില്‍ മറവുചെയ്തു.
ആഭരണങ്ങള്‍ കവരാനാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആഭരണങ്ങള്‍ കവര്‍ന്നശേഷം വിറ്റ് കിട്ടിയ പണം പ്രതികള്‍ വീതം വച്ചു. സുജിത എന്തിനാണ് ഇവരുടെ വീട്ടില്‍വന്നത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് എസ്പി കൂട്ടിച്ചേർത്തു.
ദൃശ്യം സിനിമ മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും എസ്പി പറഞ്ഞു. മൃതദേഹം മറവുചെയ്ത കുഴിക്ക് മുകളില്‍ ശുചിമുറി നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിന് വേണ്ട നിര്‍മാണസാമഗ്രികള്‍ ഇവിടെ എത്തിച്ചിരുന്നതായി കണ്ടെത്തിയെന്നും എസ്പി അറിയിച്ചു.
തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന സുജിത ആണ് കൊല്ലപ്പെട്ടത്. സുജിതയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നതിനിടെയാണ് വിഷ്ണുവിന്‍റെ വീട്ടുവളപ്പില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം പുറത്തെടുത്തു.
സംഭവത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണു, അച്ഛന്‍ മുത്തു, സഹോദരങ്ങായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Leave A Comment