ജില്ലാ വാർത്ത

കുര്‍ബാന തര്‍ക്കത്തില്‍ വത്തിക്കാന്‍ പ്രതിനിധിയെ കുറ്റപ്പെടുത്തി സത്യദീപം

എറണാകുളം: കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ എത്തിയ മാര്‍പാപ്പയുടെ പ്രതിനിധിയെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം. പരിഹാരം കാണാനെത്തിയ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസല്‍ പ്രശ്‌നം കൂടുതല്‍ വിഷളാക്കിയെന്നാണ് കുറ്റപ്പെടുത്തല്‍. അടച്ചിട്ട ബസലിക്ക തുറന്ന് പരസ്യ ആരാധന നടത്തിയത് പരിധി വിട്ട പരാക്രമമായെന്നും മുഖപത്രത്തില്‍ പറയുന്നു.

അനുഷ്ഠാന വിഷയത്തെ മാര്‍പാപ്പയോടുള്ള വിധേയത്വമായി ബന്ധിപ്പിച്ചു. ചര്‍ച്ചയ്ക്കല്ല, തീരുമാനം നടപ്പാക്കാനാണ് തന്റെ നിയോഗമെന്ന് ആദ്യമേ സിറില്‍ വാസല്‍ പറഞ്ഞിരുന്നു. കൂടെയുള്ളവരുടെ എണ്ണമെടുക്കാനുള്ള സംഘടിത സമ്മേളനങ്ങളായിരുന്നു കൂടിക്കാഴ്ചകള്‍. അടച്ചിട്ട ബസലിക്ക തുറന്ന് പൊലീസ് നിയന്ത്രണത്തിലാക്കി. ആരെയും കേള്‍ക്കാതെ എല്ലാം കേള്‍പ്പിച്ച് മാത്രമാണ് ഡെലഗേറ്റ് മടങ്ങിയതെന്നും മുഖപത്രത്തില്‍ പറയുന്നു.

അകത്തോ പുറത്തോ എന്ന അവസാന ചോദ്യത്തെ ആദ്യമുയര്‍ത്തി ശിക്ഷകൊണ്ട് എല്ലാം ശരിയാക്കാമെന്ന തെറ്റിദ്ധാരണയിലാണ് വത്തിക്കാന്‍ പ്രതിനിധി എത്തിയത്. എന്നിട്ട് വിശുദ്ധ കുര്‍ബാനയിലെ അനുഷ്ഠാന തര്‍ക്കത്തെ മാര്‍പാപ്പയോടുള്ള വിധേയത്വമാക്കി ബന്ധിപ്പിക്കുകയാണ് ചെയ്തത്.

ഒടുവില്‍ സീറോ മലബാര്‍ സഭയുടെ മുപ്പത്തിയൊന്നാമത്തെ സിനഡിന്റെ മൂന്ന് ദിവസങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയാകാമെന്ന ധാരണയില്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചത് പുതിയ വഴിത്തിരവായി എന്നും എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം ചൂണ്ടിക്കാട്ടി.

Leave A Comment