മഹാനടനെ മനസിലാക്കണമായിരുന്നു; മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് വേണ്ടിയൊരുക്കിയ ടൗൺഷിപ്പ് സന്ദർശനത്തിനിടെ വിവാദത്തിലും സൈബർ ആക്രമണങ്ങളിലും മമ്മൂട്ടിയോട് പരസ്യ ക്ഷമാപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയുടെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടി. പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു മമ്മൂട്ടിയുടേതെന്നും പിണറായി അറിയിച്ചു.
തന്റെ സന്ദർശനം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതിയാണ് മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വച്ച് നടക്കുന്നവര്‍ വിവാദമാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Leave A Comment