കേരളം

വിദ്വേഷ പരാമര്‍ശം: ടി ജി മോഹന്‍ദാസ് കസ്റ്റഡിയില്‍

കൊച്ചി: ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ് കസ്റ്റഡിയില്‍. വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേസെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ടി ജി മോഹന്‍ദാസിന്റെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലിസ് എത്തിയത്. നാളെ കോടതിയില്‍ ഹാജരാക്കും. ഒന്നരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കുന്നത്. കേസെടുത്ത് 12ാം ദിവസമാണ് ചോദ്യം ചെയ്യലിലേക്കും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത്.

ഡല്‍ഹി ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടുമെന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. വിദ്വേഷ പ്രചാരണം നടത്തിയ വീഡിയോ യൂട്യൂബില്‍ ഇപ്പോഴും ലഭ്യമാണ്. കണ്ടന്റ് നീക്കം ചെയ്യാനോ ഇയാള്‍ക്കെതിരേ ശക്തമായ നടപടികളിലേക്ക് കടക്കാനോ പോലിസ് ഇത്രയും കാലമായിട്ടും തയ്യാറായിരുന്നില്ല.

ഇതേതുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ സൈബല്‍ സെല്‍ ഓപ്പേറഷന്‍സ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാന്‍ എടുത്ത കാലതാമസം ചര്‍ച്ചയായിരുന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസം ജൂലൈ 29നാണ് കലാപാഹ്വനത്തിന് തിരുവനന്തപുരം സൈബര്‍ പോലിസ് ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്. യുവജനപ്രസ്ഥാനമായ യെങ് ഡെമോക്രാറ്റ്‌സ് നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനല്‍ വഴി വീഡിയോകള്‍ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്‌ഐആര്‍.

പ്രക്ഷോഭകര്‍ ക്രിമിനലുകളും ബലാല്‍സംഗം ചെയ്യുന്നവരുമാണെന്നും അവര്‍ അഴിഞ്ഞാടുകയാണെന്നുമാണ് യൂട്യൂബ് വീഡിയോയില്‍ മോഹന്‍ദാസ് പറഞ്ഞത്. പോലിസിനെ പൂര്‍ണമായും പിന്‍വലിച്ച് അവിടെ പ്രക്ഷോഭകര്‍ക്ക് മാത്രമായി വിട്ടുകൊടുക്കണം. അവിടെ കൊലപാതകവും ബലാല്‍സംഗവും നടക്കും. ശവങ്ങള്‍ കുന്നുകൂടുമെന്നും തമ്മില്‍ തല്ലി മരിക്കുമെന്നുമാണ് മോഹന്‍ദാസ് പറഞ്ഞത്.

ബലാല്‍സംഗം കൂട്ട ബലാല്‍സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാല്‍സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെണ്‍കുട്ടികളുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയില്‍ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാല്‍സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വര്‍ഗ ബഹുജന ഗുണ്ട ഗുണ്ടന്‍മാരെല്ലാം ഈ പരിപാടികള്‍ ഇഷ്ടപ്പെടുന്നവരാണ് എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപം.

Leave A Comment