ജില്ലാ വാർത്ത

സിസ്റ്റം എറര്‍! വെള്ളക്കെട്ടായി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വീണ്ടും രൂക്ഷമായ വെള്ളക്കെട്ട്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു കോടി 88 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്.

ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉയര്‍ത്തുകയും ഡ്രെയ്‌നേജ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്‌തെങ്കിലും സ്റ്റാന്‍ഡില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ബസില്‍ കയറണമെങ്കില്‍ നീന്തി ചെല്ലണമെന്ന സ്ഥിതിയിലാണ് ബസ് സ്റ്റാന്‍ഡ് നിലവിലുള്ളത്. രാവിലെ പെയ്ത മഴയില്‍ മുട്ടൊപ്പം വെള്ളം കയറിയിരുന്നു.

തൊട്ടടുത്തുള്ള കാനയിലേക്ക് വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തതിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാം കാര്യക്ഷമമായി നടത്തി എന്നാണ് കോര്‍പ്പറേഷന്‍റെ വാദം.

അതേസമയം, മാര്‍ച്ചില്‍ ആയിരുന്നു നവീകരിച്ച ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടന്നത്. മഴയത്ത് വിവേകാനന്ദ തോട് നിറഞ്ഞാല്‍ വെള്ളത്തില്‍ മുങ്ങുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇനി വെള്ളം കയറാത്ത വിധത്തിലായിരുന്നു നിര്‍മ്മാണം നടത്തിയത്.

ഇതിനായി പ്രതലം ഉയര്‍ത്തി, സ്റ്റാന്‍ഡ് പരിസരത്തു നിന്നു വെള്ളം ഒഴുകിപ്പോകാന്‍ ചുറ്റും കാനയും നിര്‍മ്മിച്ചിരുന്നു. വിവേകാനന്ദ തോട്ടില്‍ നിന്ന് മഴയില്‍ അഴുക്കും മാലിന്യവും സ്റ്റാന്‍ഡ് പരിസരത്തേക്കു കയറാത്ത വിധം തോടിന്റെ വശത്ത് ചുറ്റുമതിലും നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നവീകരിച്ചിട്ടും ബസ് സ്റ്റാന്‍ഡ് ശോച്യാവസ്ഥയില്‍ തുടരുകയാണ്.

Leave A Comment