ആലുവ മഹാശിവരാത്രി : ബലിത്തറ, വ്യാപാര സ്റ്റാൾ ലേലം വിളി അവസാന ഘട്ടത്തിൽ
ആലുവ: ആലുവ മഹാശിവരാത്രിക്ക് മുന്നോടിയായി മണപ്പുറത്തെ ശുചീകരണ പ്രവർത്തനങ്ങൾ, ബലിത്തറകളുടെ ലേലം, വ്യാപാരശാലകളുടെ ലേലം, അമ്യൂസ്മെന്റ് പാർക്ക് നിർമാണം എന്നിവയുടെ നടപടിക്രമങ്ങൾ വേഗത്തിലായി. തിരുവിതാംകൂർ ദേവസ്വം ബോർഡും ആലുവ നഗരസഭയുമാണ് നേതൃത്വം നൽകുന്നത്.
കടവുകളുടെ ശുചീകരണമാണ് ഇനി ആരംഭിക്കാനുള്ളത്. ജലസേചന വകുപ്പാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. മണപ്പുറത്തെ താൽക്കാലിക ശിവക്ഷേത്രത്തിലെ അലങ്കാരങ്ങളും ആരംഭിച്ചു. ശിവരാത്രി ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ ദേവസ്വം ബോർഡംഗം കെ. രാജു നാളെ എത്തും.
ശിവരാത്രിദിനമായ 15 മുതൽ മണപ്പുറത്ത് അനുവദിക്കുന്ന താത്കാലിക ബലിത്തറകൾ കെട്ടുന്നതിന് സ്ഥലം രണ്ട് വട്ടം ലേലം ചെയ്തു. ദേവസ്വം ബോർഡിന് കീഴിലുള്ള സ്ഥലത്ത് നിർമിക്കുന്ന വ്യാപാരശാലകളുടെയും ലേലം ഇതോടൊപ്പം നടന്നു.
ആകെ 116 ബലിത്തറകളും 31 സ്റ്റാളുകളുമാണ് അനുവദിക്കുന്നത്. ഇതുവരെ 66 ബലിത്തറകൾ ലേലത്തിൽ പോയി. 2,91,000 രൂപയാണ് ഏറ്റവും ഉയർന്നലേലത്തുക. കുറവ് 16,600 രൂപ. ദേവസ്വം ബോർഡിന് ആകെ 44,55,817 രൂപ ലഭിച്ചു. 10,76,890 രൂപയാണ് 10 സ്റ്റാളുകളിൽ നിന്നായി ദേവസ്വത്തിന് ലേലത്തിലൂടെ ലഭിച്ചത്.
ബാക്കിയുള്ള ബലിത്തറകളുടെയും വ്യാപാരശാലകളുടെയും ലേലംവിളി ഇന്ന് തുടരും. ഇതിനിടയിൽ ആലുവ എംഎൽഎയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ വെവ്വേറെ അവലോകന യോഗങ്ങൾ ഇതുവരെ നടന്നു.
Leave A Comment