5000 എഥനോൾ പമ്പുകൾ വരുന്നു; അസംസ്കൃത എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കും
ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 5,000 എഥനോൾ വിതരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഭീമമായ അസംസ്കൃത എണ്ണ ഇറക്കുമതി ചെലവ് ചുരുക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുമായാണ് പുതിയ നീക്കം.
പൊതുമേഖലാ എണ്ണ കമ്പനികളും പ്രമുഖ വാഹന നിർമാതാക്കളും സംയുക്തമായാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യ 10.9 ലക്ഷം കോടി രൂപയുടെ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. പൂർണമായും എഥനോൾ ഇന്ധനത്തിലേക്ക് മാറുന്നതോടെ ഇതിൽ വലിയൊരു തുക ലാഭിക്കാൻ രാജ്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
അടുത്ത 2 വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5,000 എഥനോൾ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കും. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് മൈലേജ് കുറവായിരിക്കും. അതിനാൽ ഇ100 ഇന്ധനത്തിന് സാധാരണ പെട്രോളിനേക്കാൾ കുറഞ്ഞത് 30 ശതമാനമെങ്കിലും വില കുറച്ച് നൽകണമെന്ന് വാഹന നിർമാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ കാർ-ടുവീലർ നിർമാതാക്കൾ 100% എഥനോളിൽ ഓടുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിന് പമ്പുകൾ ലഭ്യമാകുന്നതോടെ ഈ വാഹനങ്ങൾ വിപണിയിലെത്തും.
കരിമ്പ്, ചോളം, കേടുവന്ന ഭക്ഷ്യധാന്യങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ ഈ പദ്ധതി രാജ്യത്തെ കർഷകർക്ക് വലിയ രീതിയിൽ അധിക വരുമാനം നൽകുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിൽ ഇന്ത്യയിലെ ഇന്ധന പമ്പുകളിൽ 20% എഥനോൾ ചേർത്ത പെട്രോളാണ് വിതരണം ചെയ്യുന്നത്.
Leave A Comment