ദേശീയം

പ്രതീകാത്മക രാഷ്ട്രീയം: പരിഹാസത്തെ പ്രതിരോധമാക്കാൻ 'കോക്രോച് ജനതാ പാർട്ടി'

ന്യൂഡൽഹി: തങ്ങളെ 'പാറ്റകൾ' എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് മുന്നിൽ അതേ പേര് തന്നെ ഒരു ശക്തമായ രാഷ്ട്രീയ ആയുധവും പ്രതിരോധവുമായി ഉയർത്തിക്കാട്ടുകയാണ് രാജ്യത്തെ യുവാക്കൾ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശവും അതിനോടുള്ള പ്രതികരണമായി ഉയർന്നുവന്ന 'കോക്രോച് ജനതാ പാർട്ടി'യുമാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചാവിഷയം.

കേവലമൊരു ട്രോളോ പരിഹാസമോ എന്നതിനപ്പുറം, രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും വ്യവസ്ഥിതിക്കുമെതിരെയുള്ള ശക്തമായൊരു 'പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റാ'യി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നടന്ന ഒരു വാദത്തിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിവാദപരമായ പരാമർശം നടത്തിയത്.

രാജ്യത്ത് തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്നും, ജോലി കിട്ടാതെ വരുമ്പോൾ ഇവർ മാധ്യമപ്രവർത്തകരോ, ആർടിഐ ആക്ടിവിസ്റ്റുകളോ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോ ആയി മാറി സിസ്റ്റത്തെ മുഴുവൻ ആക്രമിക്കാൻ തുടങ്ങുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജെൻസി യുവാക്കളെയും ഉദ്യോഗാർത്ഥികളെയും അത്യധികം വേദനിപ്പിച്ച ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നു. ചീഫ് ജസ്റ്റിസ് പിന്നീട് തന്‍റെ പ്രസ്താവന തിരുത്തി വിശദീകരണം നൽകിയെങ്കിലും യുവാക്കളുടെ പ്രതിഷേധം അടങ്ങിയില്ല.

തങ്ങളെ പാറ്റകളെന്ന് വിളിച്ച് ആക്ഷേപിച്ച അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ യുവാക്കൾ തീരുമാനിച്ചതോടെയാണ് പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ അഭിജീത് ദീപകെയുടെ നേതൃത്വത്തിൽ 'കോക്രോച് ജനതാ പാർട്ടി' രൂപീകൃതമാകുന്നത്. പാർട്ടി പ്രഖ്യാപിച്ച് വെറും 48 മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിന് യുവാക്കളാണ് ഇതിൽ അംഗത്വമെടുത്തത്. ഇൻസ്റ്റാഗ്രാമിലും എക്സിലും ഈ പ്രസ്ഥാനം വൻ തരംഗമായി മാറി.

തങ്ങളുടെ പാർട്ടി "സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയന്മാർ)" ആണെന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിച്ച ശേഷം ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകരുത്, നീറ്റ് പരീക്ഷാ വിവാദങ്ങളിൽ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണം തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്.

അധികാരവർഗം ജനങ്ങളെ അടിച്ചമർത്താനും പരിഹസിക്കാനും ഉപയോഗിക്കുന്ന വാക്കുകളെത്തന്നെ തിരിച്ച് അവർക്കെതിരെയുള്ള പ്രതീകാത്മകമായ രാഷ്ട്രീയ പ്രതിരോധമാക്കി മാറ്റാൻ കഴിയുമെന്നാണ് 'കോക്രോച് ജനതാ പാർട്ടി'യുടെ ഈ അപ്രതീക്ഷിത കുതിപ്പ് തെളിയിക്കുന്നത്.

Leave A Comment