ആലുവ ശിവരാത്രി: മണപ്പുറത്ത് കുടിവെള്ള പൊതു ടാപ്പ് പുന:സ്ഥാപിക്കണം
ആലുവ: മണപ്പുറത്ത് വിച്ഛേദിച്ച കുടിവെള്ള പൊതു ടാപ്പ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഹാദേവ ക്ഷേത്ര ഉപദേശക സമിതിയംഗങ്ങൾ. ശിവരാത്രിക്കാലത്ത് എത്തിച്ചേരുന്ന ലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ സൗകര്യാർഥം സൗജന്യമായി ടാപ്പ് അനുവദിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
പൊതു ടാപ്പുകളുടെ വെള്ളക്കരം അടച്ചിരുന്ന ആലുവ നഗരസഭ ആവശ്യപ്പെട്ടതനുസരിച്ചാണ് ടാപ്പ് വിച്ഛേദിച്ചതെന്ന് വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ സൗമ്യ പറഞ്ഞു. കഴിഞ്ഞ വർഷം ശിവരാത്രി ഉത്സവകാലത്തിന് ശേഷമാണ് പൊതു ടാപ്പ് നിർത്തിയത്.
ഭക്തജനത്തിരക്കില്ലാത്ത സമയങ്ങളിൽ പൈപ്പിലെ വെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണ് നഗരസഭ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശം നൽകിയത്. എന്നാൽ കുടിവെള്ളം ലഭിക്കാതെ വരുന്നത് ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഉപദേശക സമിതിയംഗങ്ങൾ ആരോപിച്ചു.
ശിവരാത്രി സമയത്ത് വാട്ടർ അഥോറിറ്റി ടാങ്കർ ലോറിയിൽ ശുദ്ധീകരിച്ച ജലം എത്തിക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന ആലോചനായോഗത്തിൽ തീരുമാനമായിട്ടുണ്ട്. എന്നാൽ ആവശ്യാനുസരണം കുടിവെള്ളം കഴിഞ്ഞ കർക്കിടവാവ് സമയത്ത് ലഭിച്ചില്ലെന്ന് ഭക്തജന സംഘടനകൾ ചൂണ്ടിക്കാട്ടി.
ആലുവ പമ്പിൽ നിന്ന് കുറഞ്ഞ നിരക്കിൽ ശുദ്ധീകരിച്ച ജലം എത്തിക്കാമെന്ന് വാട്ടർ അഥോറിറ്റി ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. വാട്ടർ അഥോറിറ്റി ടാങ്കർ ലോറിയിൽ എത്തിക്കുന്ന കുടിവെള്ളം പ്രത്യേക ടാങ്കിലേക്ക് വെള്ളം മാറ്റിയ ശേഷമാണ് വിതരണം ചെയ്യുക.
ഇതിനെ ബന്ധപ്പെടുത്തി താത്ക്കാലിക ടാപ്പുകൾ സ്ഥാപിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ചുക്ക് കാപ്പി, ഔഷധ കുടി വെള്ളം തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്യും. ശിവരാത്രി ദിവസം മൂന്ന് നേരം അന്നദാനം നടക്കും. രാത്രി പതിനായിരം പേർക്കാണ് ഭക്ഷണം നൽകുക.
Leave A Comment