ജില്ലാ വാർത്ത

അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, മാതാപിതാക്കളുമായി സംസാരിച്ചു

തൃശൂര്‍: കോടാലിയില്‍ വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. കുറച്ചുദിവസങ്ങള്‍കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരും.

കഴിഞ്ഞ ദിവസമാണ് ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ് സഹോദരങ്ങളായ അനോജിനെയും ആല്‍ജോയെയും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടികള്‍ അമ്മയുടെ അടുത്ത് കട്ടിലിലും പിന്നീട് നിലത്തും പോയി കിടന്നു. പുലര്‍ച്ചെ രണ്ടുമണിയോടെ ഇരുവര്‍ക്കും വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നമാകാം എന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്.

വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടര്‍ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ആല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി.

Leave A Comment