കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ.
ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്. സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി.ആര്. സുനില്‍ കുമാര്‍.
പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാങ്കിലെ വൻ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പോലീസ് കേസെടുത്തത്.
തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്.
ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ.
മറ്റു 26 പേർ മൂന്നു കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഒന്നിലേറെ തവണ ഭരണസമിതിയംഗങ്ങളായവരുണ്ട്. മരിച്ചു പോയവരുമുണ്ട്. അതിനാലാണ് പ്രതി ചേർക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 26 ആയത്.
Leave A Comment