ജില്ലാ വാർത്ത

കോടശ്ശേരി വനത്തിലെ കുരിശ്: വനപാലകരും വിശ്വാസികളും നേർക്കുനേർ

ചാലക്കുടി: കുരിശ് സ്ഥാപിച്ച തറയുടെ മെറ്റല്‍ നീക്കം ചെയ്ത വനപാലകരുടെ നടപടി വിവാദത്തിൽ. കോടശ്ശേരി മാരാംങ്കോട് സെന്റ് ജോസഫ് പള്ളിയുടെ വനഭൂമിയില്‍ നില്‍ക്കുന്ന കുരിശ് സ്ഥാപിച്ച തറയുടെ മെറ്റലാണ് നീക്കം ചെയ്തത്.

നടപടിക്കെതിരെ വിശ്വാസികള്‍ രംഗത്തെത്തി. വാഹനത്തില്‍ കയറ്റികൊണ്ടുപോയ കരിങ്കല്‍ മെറ്റല്‍ തിരികെ കൊണ്ടുവന്നിടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

മെറ്റല്‍ മാറ്റിയ സ്ഥലത്ത് വിശ്വാസികള്‍ കോണ്‍ക്രീറ്റ് നടത്താന്‍ ശ്രമിച്ചത് പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമാക്കി. ചാലക്കുടി ഡിവൈഎസ്പി, ചാലക്കുടി ഡിഎഫ്ഒ എന്നിവര്‍ ഇടപെട്ട് പ്രശ്‌നം താത്കാലികമായി രമ്യതയിലെത്തിച്ചു.

തിങ്കള്‍ പകല്‍ 11ഓടെയാണ് ചട്ടിക്കുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി കുരിശിനടിയിലെ മെറ്റല്‍ നീക്കം ചെയ്തത്. പകുതിയോളം മെറ്റൽ വാഹനത്തില്‍ കയറ്റി പോയതോടെ വിശ്വാസികള്‍ രംഗത്തെത്തി.


തുടര്‍ന്ന് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കേറ്റവും ബഹളവും കയ്യാങ്കളിയുടെ വക്കിലെത്തി. പള്ളിയില്‍ കൂട്ടമണിയടിച്ചതോടെ കൂടുതല്‍ വിശ്വാസികള്‍ സ്ഥലത്തെത്തി. പ്രശ്‌നം സംഘര്‍ഷാവസ്ഥയിലെത്തിയതോടെ മെറ്റല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചു.

Leave A Comment