റാമിന് ജാമ്യം; ആഭ്യന്തര വകുപ്പിന് അതൃപ്തി, റിപ്പോർട്ട് തേടിചെന്നിത്തല
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് അതൃപ്തി. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിനു പിന്നാലെ മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ പോലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയെങ്കിലും ക്രൈംബ്രാഞ്ച് മേധാവിയോട് വിശദീകരണം തേടാൻ തീരുമാനിച്ചു.
അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിച്ചില്ലെന്നും വിവരങ്ങൾ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയതുമാണ് വീഴ്ചയായത്.
എന്നാൽ, കോടതി വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഡോ. റാമിനെ കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ച് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ചിന്റെ ഈ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പറഞ്ഞു.
Leave A Comment