ദേശീയം

വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കരുത്; നിരാഹാരം അവസാനിപ്പിക്കാം

ന്യൂഡൽഹി: സിജെപി പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കേന്ദ്രത്തിന് കത്തെഴുതി സോനം വാങ്ചുക്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം എന്ന് സോനം കത്തിൽ വ്യക്തമാക്കി. നിരാഹാര സമരം സോനം വാങ്ചുകിനോട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു.


കഴിഞ്ഞ തിങ്കളാഴ്ച രാജ്യ തലസ്ഥാനത്തുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് കേന്ദ്രസർക്കാരിന് കത്തെഴുതിയത്. നടപടി സ്വീകരിക്കില്ല എന്ന് ഉറപ്പു ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കാം എന്നും സോനം അറിയിച്ചു.ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യവും പരിഗണിക്കാമെന്ന് തന്നെ സന്ദർശിച്ച കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയും ജിതേന്ദ്ര സിങ്ങും പറഞ്ഞതായും സോനം വിവരം പങ്കുവെച്ചു.


നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുകിനെ ജോൺ ബ്രിട്ടാസ് എം പിയുടെടെയും എ എ റഹീം എംപിയുടെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പുകൾ വിലക്കിയതായി ആരോപണവും ഉയരുന്നുണ്ട്. സിജെപി പ്രക്ഷോഭത്തിനടക്കം പിന്തുണ പ്രഖ്യാപിച്ച് സൃഷ്ടിച്ച ഗ്രൂപ്പുകളാണ് മെറ്റ വിലക്കിയത്. പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനെതിരായ ഹർജിയിൽ ഡൽഹി പൊലീസിനോടും കേന്ദ്രസർക്കാനോടും ഡൽഹി ഹൈക്കോടതി മറുപടി തേടി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണം എന്ന നിർദേശവും കോടതി നൽകി. എന്നാൽ സമ്മാന വിഷയത്തിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യുന്നതിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌ വിസമ്മതിച്ചു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നു പറഞ്ഞ ഹർജിക്കാരനോട് അത് കാണാൻ താല്പര്യം ഇല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഭാഗമായി ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെയും ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.

Leave A Comment