ജില്ലാ വാർത്ത

ജലദൗർലഭ്യം, കോടശേരിയിൽ കൃഷി ഉണങ്ങുന്നു; കർഷകർ ആശങ്കയിൽ

മാള: വേനൽച്ചൂട് കൂടിയതോടെ ജലദൗർലഭ്യം മൂലം കോടശേരിയിൽ കൃഷി  ഉണങ്ങുന്നു. ജാതി,വാഴ,തെങ്ങ്,കവുങ്ങ്,റംബൂട്ടാൻ കർഷകർക്ക് ആവശ്യത്തിന് വെളളം ലഭിക്കാത്ത അവസ്ഥ. നനവെളളം ലഭിക്കാത്തതിനാൽ കൃഷികൾക്ക് വാട്ടം തട്ടി തുടങ്ങി. 

തുമ്പൂർമുഴി വലതുകര കനാലിനെ ആശ്രയിച്ച് കൃഷി  ചെയ്യുന്ന പഞ്ചായത്തിലെ കർഷകർക്കാണ് ഈ ദുരവസ്ഥ. ഒരു മാസമായി1.3 മീറ്റർ വെളളം മാത്രമാണ് കനാലിലൂടെ തുറന്ന് വിടുന്നത്. കൃഷിയാവശൃത്തിന്1.8 മീറ്റർ വെളളം വേണം.എങ്കിൽ മാത്രമേ മാരാംകോട്,മേച്ചിറ,എലിഞ്ഞിപ്ര എന്നീ ഉപകനാലിൽ വെളളം തുറന്ന് വിടുവാൻ സാധിക്കുകയുളളൂ. 

തുമ്പൂർമുഴിയിൽ നിന്ന് വരുന്ന വെളളം ആളൂർ,കല്ലേറ്റുംകര,മാള ഭാഗങ്ങളിലെ സ്പൗട്ടുകളിലേക്കാണ് തുറന്ന് വിടുന്നത്. പുഴയിൽ ആവശൃത്തിന് വെളളമില്ലാത്തതാണ് മതിയായ വെളളം തുറന്ന് വിടുവാൻ സാധിക്കാതെ വരുന്നത്. കേരള തമിഴ്നാട് ആളിയാർ ജലസേചന പദ്ധതി വഴി കേരളത്തിന് ലഭിക്കേണ്ട വെളളം ലഭിച്ചാൽ പ്രശ്നപരിഹാരമാകും. ഇതിന് കാലതാമസം വരും. 

കർഷകർക്ക് അടിയന്തിരമായി വെളളം ലഭൃമാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകരായ കെ.എം.ജോസ്, ആന്റു അളിയത്ത് എന്നിവർ ജലവിഭവ വകുപ്പ് മന്ത്രിയോടും വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയോടും എം.എൽ.എ. സനീഷ്കുമാർ ജോസഫിനോടും ആവശൃപ്പെട്ടു.

Leave A Comment