കുടമാറ്റപ്പൂരത്തിന് അണിയറയിൽ ആയിരത്തോളം കുടകൾ
തൃശൂർ: പൂരാവേശം ആർത്തിരന്പുന്പോൾ ആകാശമേലാപ്പിലേക്കു വിടർത്താനുള്ള വർണക്കുടകൾ അണിയറയിൽ അവസാനമിനുക്കുപണിയിൽ. പാറമേക്കാവ് വിഭാഗത്തിന്റെ കുടനിർമാണം നാലുമാസം മുന്പുതന്നെ തുടങ്ങി. മിന്നിത്തിളങ്ങുന്ന പുതുപുത്തൻകുടകളുടെ നിർമാണത്തിന് ഇത്തവണയും സാരഥ്യംവഹിക്കുന്നത് വസന്തൻ കുന്നത്തങ്ങാടിയാണ്. 47 വർഷമായി പൂരത്തിന്റെ നിറപ്പൊലിമയായ കുടനിർമാണച്ചുമതല അദ്ദേഹം ഏറ്റെടുത്തിട്ട്.
അന്പതോളം സെറ്റ് കുടകളാണ് വസന്തൻ കുന്നത്തങ്ങാടിയുടെ മേൽനോട്ടത്തിൽ അണിയറയിലൊരുങ്ങുന്നത്. കുടമാറ്റത്തിനു പാറമേക്കാവും തിരുവന്പാടിയും മത്സരിച്ച് കുടകളുയർത്തുന്പോൾ പൂരപ്രേമികളെ വിസ്മയത്തിലാറാടിക്കുന്ന സ്പെഷൽ കുടകളും സീക്രട്ട് കുടകളും ഇക്കൂട്ടത്തിലുണ്ട്. രഹസ്യംചോരാതെയാണ് ഈ കുടകളുടെ നിർമിതി.
അലുക്കും തൊങ്ങലുകളും തട്ടുകളും മിനുക്കങ്ങളുമെല്ലാം കോർത്തിണക്കിയ സാദാ കുടകളും നിരവധി. പട്ടുകുടകൾ, ഡിസൈൻകുടകൾ, വർക്ക് കുടകൾ, പ്രിന്റിംഗ് കുടകൾ, സീക്വൻസ് കുടകൾ, തട്ടുകുടകൾ, എൽഇഡി കുടകൾ, വെൽവെറ്റ് കുടകൾ ഇങ്ങനെ കാണികളുടെ കണ്ണും മനസും നിറയ്ക്കുന്ന ഇനങ്ങളുടെ പണികളും ഏതാണ്ടു പൂർത്തിയായി. സൂററ്റിൽനിന്നാണ് ആവശ്യമായ മെറ്റീരിയലുകൾ എത്തിക്കുന്നത്.
Leave A Comment