മറ്റത്തൂരിലെ കൂറുമാറ്റം; വിപ്പ് ലഭിച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ. കോണ്‍ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് മറ്റത്തൂരിൽ കണ്ടത്. സിപിഎമ്മിനോടുള്ള എതിർപ്പിനെ തുടർന്ന് ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ പറഞ്ഞു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി കല്ലറയ്ക്കൽ, വൈസ് പ്രസിഡന്റ് നൂര്‍ ജഹാൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പിൽ, ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ കുമാര്‍, ലിന്റോ പള്ളിപറമ്പൻ, മറ്റു പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി. തൃശൂര്‍ ഡിസിസിക്കെതിരെയും അംഗങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി.
അംഗങ്ങൾക്ക് വിപ്പ് ലഭിച്ചിരുന്നില്ല. ഡിസിസി ചിഹ്നം കൊടുത്ത മൂന്ന് സ്ഥാനാര്‍ഥികൾ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണയിൽ മത്സരിച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഇവരോട് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് യോഗത്തിൽ പങ്കെടുത്ത കെ.ആര്. ഔസേപ്പിനെ സിപിഎം വിലയ്ക്കെടുക്കുകയായിരുന്നു.
ഔസേപ്പ് കാലുമാറുമെന്ന് കൗണ്‍സിൽ ഹാളിലെത്തും വരെ അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയത്. സിപിഎമ്മിനോടുള്ള വിരോധം കാരണമാകാം ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തത്.
12 വോട്ട് ടെസിക്കും 11 വോട്ട് ഔസേപ്പിനും കിട്ടിയെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു. ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അംഗങ്ങളും വ്യക്തമാക്കി. മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാതെ രാജിവെയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Leave A Comment