മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റം: വിവാദമായി ശബ്ദരേഖയും
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോണ്‍ഗ്രസ് പാനലിൽ ജയിച്ചവരുടെ കൂട്ടക്കൂറുമാറ്റത്തിൽ ബിജെപി പിന്തുണയെ എതിർത്ത 23-ാം വാർഡ് അംഗം അക്ഷയ് സന്തോഷി (ഉണ്ണിവാവ)നെ വിമത നേതാവ് ടി.എം. ചന്ദ്രൻ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. തൃശൂരിൽ ചന്ദ്രന്റെ നേതൃത്വത്തിൽ 28ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അക്ഷയ് സന്തോഷിനെ എത്തിക്കാൻ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്.
പാർട്ടിയുടെ സ്ഥാനങ്ങൾ രാജിവയ്ക്കാതെ വാർത്താ സമ്മേളനത്തിനു വരില്ലെന്നും നാണക്കേടു ചുമന്നു നടക്കാൻ കഴിയില്ലെന്നും അക്ഷയ് പറയുന്നു. ബിജെപിയുടെ പിന്തുണയിൽ പ്രസിഡന്റായ ആളും രാജിവയ്ക്കണം. പഞ്ചായത്ത് അംഗം സ്ഥാനം രാജിവയ്ക്കാൻ തയാറാണ്. ബിജെപിയുമായി ഒരു ബന്ധത്തിനും താത്പര്യമില്ലെന്നും അക്ഷയ് പറഞ്ഞു. എന്നാൽ, ബാക്കി യുള്ളവർക്കു കുഴപ്പമില്ലല്ലോ എന്നും സ്ഥാനംകിട്ടിയതു കൊണ്ടാണ് ഇപ്പോൾ നിനക്കു സംസാരിക്കാൻ കഴിയുന്നതെന്നും ചന്ദ്രൻ പറയുന്നു.
അക്ഷയ് സന്തോഷിന്റെകൂടി പിന്തുണയിലാണ് കോണ്‍ഗ്രസിൽനിന്ന് രാജിവച്ചവർ ചേർന്നു മറ്റത്തൂരിൽ ബിജെപിക്കൊപ്പം ഭരണം പിടിച്ചത്. തൊട്ടടുത്ത ദിവസമാണ് അക്ഷയ് നിലപാടു വ്യക്തമാക്കിയത്. ഇത്തരമൊരു സഖ്യമുള്ളതയായി അറിയില്ലായിരുന്നെന്നും ഒരുതരത്തിലും സഹകരിക്കില്ലെന്നും അക്ഷയ് വ്യക്തമാക്കി.
മറ്റത്തൂർ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. മുൻ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം വിമതർക്കുവേണ്ടി ശക്തമായി നിലപാടെടുക്കുന്നു എന്നതാണ് മറുപക്ഷത്തിന്റെ ആരോപണം. വിമതരായി മത്സരിച്ച കെ.ആർ. ഒൗസേപ്പ്, ടെസി കല്ലറയ്ക്കൽ എന്നിവരെയും കൂറുമാറിയ എട്ടുപോരെയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയിരുന്നു. ടെസി കല്ലറയ്ക്കലാണ് ബിജെപി പിന്തുണയിൽ പ്രസിഡന്റായത്.
Leave A Comment