വെടിക്കെട്ടു നിർമാണ ശാലയിലെ സ്ഫോടനം: 13 മരണം,നിരവധിപേർക്ക് പരിക്ക്
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 13 മരണം സ്ഥിരീകരിച്ചു. തൃശൂർ പൂരത്തിന്റെ സാന്പിൾ വെടിക്കെട്ടിനും 27നു പുലർച്ചെ നടത്തുന്ന വെടിക്കെട്ടിനും പകൽപ്പൂരത്തിന്റെ വെടിക്കെട്ടിനുമായി നിർമിച്ച കുഴിമിന്നികളടക്കം വന്പൻ ശേഖരമാണ് പൊട്ടിത്തെറിച്ചത്.
കടുത്ത ചൂടാണ് സ്ഫോടനത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ആറായിരം കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നെന്നാണു കരുതുന്നത്. നാൽപതുപേരോളം ജോലി ചെയ്തിരുന്നെന്നാണു വിവരം. മുണ്ടത്തിക്കോടിനു സമീപം പാടത്തിനു നടുവിലുള്ള വെടിക്കോപ്പ് നിർമാണ പുരയിലാണ് അപകടം.
അപകടത്തിൽ പാടത്തുനിന്ന് ഏറെ അകലെയുള്ള വീടുകളിലെ ജനൽ ചില്ലുകൾ അടക്കം തകർന്നു. സ്ഫോടനത്തിന്റെ പ്രകന്പനം കിലോമീറ്റർ ദൂരത്തോളം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഭൂകന്പമെന്നാണു പലരും കരുതിയത്. ഉച്ചയ്ക്കു മൂന്നരയോടെയാണു സ്ഫോടനമുണ്ടായത്.
പൊട്ടിത്തെറി തുടരുന്നതിനാൽ ഫയർഫോഴ്സിനും മറ്റു രക്ഷാ പ്രവർത്തകർക്കും അവിടേക്കെത്താൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കോളജിനു പുറമേ, തൃശൂർ ജില്ലാ ആശുപത്രിയടക്കമുള്ള സമീപസ്ഥ ആശുപത്രികളും സജ്ജമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
Leave A Comment